വാളയാര്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി

വാളയാര് കേസിന്റെ നടത്തിപ്പില് വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി.
 | 
വാളയാര്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ കേസിന്റെ നടത്തിപ്പില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെയാണ് പുറത്താക്കിയത്. ഉത്തരവില്‍ താന്‍ ഒപ്പു വെച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കേസ് നടത്തിപ്പ് മികച്ച അഭിഭാഷകരെ ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണത്തിലെ വീഴ്ച സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പ്രത്യേകം പരിശോധിക്കും. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

മരിച്ച പെണ്‍കുട്ടികളുടെ കുടുംബം സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് തരത്തിലുള്ള അന്വേഷണം ആണ് വേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകണം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകളൊന്നും ഇല്ല. കേസിന്റെ ഒരു ഘട്ടത്തിലും സിപിഎം ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.