പാമ്പുകടിക്ക് വിഷവൈദ്യന്റെ ചികിത്സ; പതിനേഴുകാരി മരിച്ചു
തിരുവനന്തപുരം: പാമ്പുകടിക്ക് വിഷവൈദ്യന്റെ ചികിത്സക്ക് വിധേയയായ പതിനേഴുകാരി മരിച്ചു. തിരുവനന്തപുരം വ്‌ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനിഷ്മയാണ് മരിച്ചത്. വീടിന്റെ ജനാലയിലൂടെ എത്തിയ പാമ്പ് കിടന്നുറങ്ങുകയായിരുന്ന അനിഷ്മയെ കടിച്ചു. ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
പാമ്പുകടിയേറ്റ അനിഷ്മയെ വീട്ടുകാര്‍ അടുത്തുള്ള വിഷവൈദ്യന്റെ അടുത്ത് എത്തിച്ചു. വൈദ്യന്‍ പച്ചമരുന്ന് നല്‍കിയ ശേഷം വീട്ടിലേക്ക് അയക്കുകയായിരുന്നു. 12.30 ഓടെ പെണ്‍കുട്ടി അബോധാവസ്ഥയിലാകുകയും വായില്‍ നിന്ന് നുരയും പതയും വരികയും ചെയ്തു. ഇതോടെ കുട്ടിയെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചു.
ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. പാറശാല ഗവ.ഗേള്‍സ് എച്ച്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അനിഷ്മ.