സോഷ്യല്‍ മാധ്യമങ്ങളിലെ ട്രോള്‍: മറുപടിയുമായി തിരുവഞ്ചൂര്‍
തിരുവനന്തപുരം: സിനിമാ അവാര്ഡ് പ്രഖ്യാപനത്തിനിടെ നാക്കുപിഴ വന്നതില് സോഷ്യല് മാധ്യമങ്ങളില് വന്ന ട്രോളുകള്ക്ക് മറുപടിയുമായി മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന്. താനൊരു സാധാരണക്കാരന് ആണെന്നും തെറ്റുകള് ചൂണ്ടിക്കാണിച്ചാല് തിരുത്താമെന്നും തിരുവഞ്ചൂര് പറഞ്ഞു. ഇക്കാര്യത്തില് ഇതിലപ്പുറമുള്ള പ്രതികരണത്തിനില്ല. പൊതുപ്രവര്‍ത്തകര്‍ അങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അവാര്‍ഡ് പ്രഖ്യാപന ദിവസം മൂന്നു മണിക്കാണു തിരുവനന്തപുരത്ത് പത്രസമ്മേളനം തീരുമാനിച്ചത്. യോഗങ്ങള്‍ കഴിഞ്ഞ് 2.45നാണ് എത്തിയത്. അപ്പോഴും പ്രഖ്യാപിക്കേണ്ട പേരുകളുടെ ഒറിജിനല്‍ പട്ടിക വന്നിരുന്നില്ല. പത്രസമ്മേളനത്തിനു രണ്ടു മിനിറ്റു മുന്‍പാണു കിട്ടിയത്. ഏതോ പുതിയ ഫോണ്ടിലായിരുന്നു അക്ഷരങ്ങള്‍. നുസ്‌റിയ എന്നാണ് എനിക്കു കിട്ടിയ പേപ്പറില്‍ എഴുതിയിരുന്നത്. സംശയം തോന്നി അതിന്റെ അടിയില്‍ വരയ്ക്കുകയും ചെയ്തു. സമയം അതിക്രമിച്ചിരുന്നു. പക്ഷേ, അക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോട്ടയത്തു സിനിമാ അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെക്കുറിച്ചു പറയുമ്പോള്‍ കണ്ണിലുണ്ണി എന്നു പറഞ്ഞതു കണ്ണുണ്ണി എന്നു പിശകി. അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തു. മോഹന്‍ലാലിനോടുള്ള അടുപ്പവും സ്‌നേഹവും കൊണ്ടു മനസ്സില്‍നിന്നു പറഞ്ഞതാണത്. ഞാനൊരു സാധാരണ മനുഷ്യനല്ലേ. ചിലപ്പോള്‍ വികാരപരമായി പ്രസംഗിക്കേണ്ടി വരും. ചിലപ്പോള്‍ ഫലിതമായിരിക്കും ചിലപ്പോള്‍ രൂക്ഷപ്രതികരണമാവാം. ഇതൊക്കെ പറയുമ്പോള്‍ ആരോഹണ അവരോഹണത്തില്‍ വരുന്ന കുറവല്ലേ ഈ കുറ്റമായി പറയുന്നത്. അതു സത്യസന്ധമായി ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം.
തിരുവനന്തപുരത്ത് 250 പേര്‍ക്കു മാത്രം ഇരിക്കാവുന്ന ഹാളില്‍നിന്നു കോട്ടയത്ത് പതിനായിരങ്ങള്‍ക്ക് ആസ്വദിക്കാവുന്ന പൊതുവേദിയിലേക്കു ഞാന്‍ സിനിമാ അവാര്‍ഡ്‌നിശ കൊണ്ടുവന്നു. ഞാന്‍കൂടി ഇരുന്ന സമ്മേളനത്തില്‍, എന്നെ അവഹേളിച്ചും അപമാനിച്ചും തമാശയെന്ന മട്ടില്‍ കാണിച്ച അധിക്ഷേപത്തിന് ഒരു കയ്യടിപോലുമുണ്ടായില്ലല്ലോ? എന്നെ അറിയാവുന്ന പാവങ്ങള്‍ എനിക്കുതന്ന സര്‍ട്ടിഫിക്കറ്റാണു നിശ്ശബ്ദമായി പ്രതിഷേധിച്ച ആ സദസ്സ്. പലരും പറഞ്ഞു പ്രതികരിക്കണമെന്നൊക്കെ. പൊതുപ്രവര്‍ത്തനത്തില്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലെന്നാണ് എന്റെ ചിന്ത.
ഞാനിടപെടുന്നത് സാധാരണക്കാരുടെ കാര്യങ്ങളിലാണ്. പാലവും റോഡും വെള്ളവുമൊക്കെ തേടിയാണ് എന്നെക്കാണാന്‍ പാവങ്ങള്‍ വരുന്നത്. സോഷ്യല്‍ മീഡിയ നോക്കിയിരുന്നാല്‍ അവരുടെ പ്രശ്‌നങ്ങളിലേക്കിറങ്ങാന്‍ പറ്റില്ല. സഹപ്രവര്‍ത്തകര്‍ ചിലതു കൊണ്ടുവന്നു കാണിക്കും. യാഥാര്‍ഥ്യത്തില്‍നിന്നു വളരെ അകന്ന് മനഃപൂര്‍വം അധിഷേപിക്കുന്നവയാണെന്നു തോന്നുമ്പോള്‍ സഹതാപം തോന്നും.
രാവിലെമുതല്‍ കിടന്നുറങ്ങുന്നയാളിനെ ആരെങ്കിലും വിമര്‍ശിക്കുമോ? സാധാരണമനുഷ്യനുണ്ടാകുന്ന കുറ്റവും കുറവും ഒക്കെയേ എനിക്കുമുള്ളു. പിന്നെ ജനാധിപത്യമല്ലേ. നമ്മളുടെപരിധി നിശ്ചയിക്കേണ്ടതു നമ്മുടെ സംസ്‌കാരമാണ്. വിമര്‍ശിക്കുന്നവരുടെ സംസ്‌കാരം അവരുടെ പരിധി നിശ്ചയിക്കട്ടെ. ഒരുകാര്യമേ പറയാനുള്ളൂ; നിങ്ങള്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുപിടിക്കുക.തിരുഞ്ചൂര്‍ പറഞ്ഞു.