എം.എ യൂസഫലി ഇടപെട്ടു; സാമ്പത്തിക തട്ടിപ്പ് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

തുഷാറിന്റെ പാസ്പോര്ട്ട് തടഞ്ഞുവെച്ചതായിട്ടും റിപ്പോര്ട്ടുകളുണ്ട്. ഇക്കാര്യത്തില് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
 | 
എം.എ യൂസഫലി ഇടപെട്ടു; സാമ്പത്തിക തട്ടിപ്പ് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

അജ്മാന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. പ്രവാസി വ്യവസായി എം.എ യൂസഫലി നടത്തിയ ഇടപെടലാണ് തുഷാറിന് ജാമ്യം ലഭിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് വിവരം, ഒരു മില്യണ്‍ യു.എ.ഇ ദിര്‍ഹമാണ് ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവെച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തുഷാറിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇനി വരുന്ന രണ്ട് പൊതുഅവധി ദിവസവും തുഷാറിന് ജയിലില്‍ കിടക്കേണ്ടി വന്നേനെ. അതേസമയം ബി.ഡി.ജെ.എസ് സഖ്യകക്ഷിയായ ബി.ജെ.പി സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുഷാറിന് നിയമ സഹായം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

ഇന്നലെയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് യു.എ.ഇ പോലീസിന്റെ നടപടി. പത്ത് മില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് തുഷാര്‍ വെള്ളാപ്പള്ളി മുന്‍ ബിസിനസ് പങ്കാളി കൂടിയായ നാസിലിന് നല്‍കിയെന്നാണ് കുറ്റപത്രം്. ഇയാളുമായി ചേര്‍ന്ന് മുന്‍പ് യു.എ.ഇ ആസ്ഥാനമായി ബോയിംഗ് എന്ന പേരില്‍ തുഷാര്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു.

കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. എന്നാല്‍ കമ്പനി പൊട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മുങ്ങി. ഈ സമയത്ത് നാസിലിന് ഏതാണ്ട് പത്തൊമ്പതര കോടി രൂപയുടെ ചെക്ക് തുഷാര്‍ കൈമാറിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം ലഭിക്കാന്‍ നാസില്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. സ്വാധീനം ഉപയോഗിച്ച് തുഷാര്‍ പണം തരാതിരിക്കാന്‍ ശ്രമിച്ചതായി നാസില്‍ ആരോപിക്കുന്നു.

സ്വദേശിയായ വ്യക്തിയുടെ മധ്യസ്ഥതയില്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് നാസില്‍ വെള്ളാപ്പള്ളിയെ അജ്മാനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതേസമയം പത്തുവര്‍ഷം മുന്‍പ് നല്‍കിയ ചെക്ക് അസാധുവാണെന്നാണ് തുഷാറിന്റെ വാദം.