വെണ്‍മണിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; രണ്ട് ബംഗ്ലാദേശ് പൗരന്‍മാര്‍ പിടിയില്‍

വെണ്മണിയില് തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധ ദമ്പതികള് കൊല്ലപ്പെട്ട കേസില് പ്രതികള് പിടിയില്.
 | 
വെണ്‍മണിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; രണ്ട് ബംഗ്ലാദേശ് പൗരന്‍മാര്‍ പിടിയില്‍

ചെങ്ങന്നൂര്‍: വെണ്‍മണിയില്‍ തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ പിടിയില്‍. ബംഗ്ലാദേശ് പൗരന്‍മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ ചെറിയാന്‍ എന്ന കുഞ്ഞുമോന്‍ (75), ഭാര്യ ലില്ലി(68) എന്നിവരെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്. ഇവര്‍ മോഷ്ടിച്ച സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്.

വിശാഖപട്ടണത്ത് വെച്ചാണ് പ്രതികള്‍ അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്ന കൊറോമാണ്ഡല്‍ എക്‌സ്പ്രസില്‍ ഇവര്‍ ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ചെങ്ങന്നൂരില്‍ നിന്നും ചെന്നൈയില്‍ എത്തിയ ശേഷമാണ് ഇവര്‍ ഈ ട്രെയിനില്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കുടുംബ സുഹൃത്തുകള്‍ക്കൊപ്പം ചെറിയാനും ലില്ലിയും ചൊവ്വാഴ്ച വിനോദയാത്രയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇരുവരേയും ഫോണില്‍ ലഭിച്ചിരുന്നില്ല.

രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. അടുക്കളയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്നിലെ സ്റ്റോര്‍ റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്റെ മൃതദേഹവും കണ്ടെത്തി. ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവല്‍ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്.