അഭിമുഖത്തിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നു; മലയാളത്തില്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ്

മലയാളത്തില് ഇനി പാടില്ലെന്ന് വനിത അഭിമുഖത്തില് താന് പറഞ്ഞിട്ടില്ലെന്ന് ഗായകന് വിജയ് യേശുദാസ്.
 | 
അഭിമുഖത്തിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നു; മലയാളത്തില്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ്

മലയാളത്തില്‍ ഇനി പാടില്ലെന്ന് വനിത അഭിമുഖത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ്. അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുകയാണ്. അത് അവരുടെ മാര്‍ക്കറ്റിംഗ് രീതിയായിരിക്കാം. മലയാളത്തില്‍ ഇനി പാടില്ലെന്ന ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്നോ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വിജയ് യേശുദാസ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംഗീതജ്ഞര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന വേണമെന്ന് മാത്രമാണ് പറഞ്ഞത്.

മലയാള ഗാനങ്ങള്‍ കുറച്ചുകൂടി സൂക്ഷിച്ച് തെരഞ്ഞെടുക്കും എന്നാണ് പറഞ്ഞത്. അര്‍ഹിക്കുന്ന പരിഗണനയാണ് ലഭിക്കേണ്ടത്. എനിക്ക് ചുമ്മാ കുറേ പൈസ വാരിത്തരൂ എന്ന് ഞാന്‍ പറയുന്നില്ല, ചെയ്യുന്നില്ല ജോലിക്ക് എനിക്ക് കറക്ട് ആയി തന്നാല്‍ മതി എന്നാണ് പറയുന്നത്. നല്ല ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്.

ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെയെന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു.