കൊറോണ പരിശോധനയില്‍ മാതൃകയായി വോക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക് എറണാകുളത്ത്; വീഡിയോ

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള സ്രവ പരിശോധനയ്ക്ക് സാംപിള് ശേഖരിക്കാന് എറണാകുളത്ത് പുതിയ സംവിധാനം.
 | 
കൊറോണ പരിശോധനയില്‍ മാതൃകയായി വോക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക് എറണാകുളത്ത്; വീഡിയോ

കൊച്ചി: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള സ്രവ പരിശോധനയ്ക്ക് സാംപിള്‍ ശേഖരിക്കാന്‍ എറണാകുളത്ത് പുതിയ സംവിധാനം. രണ്ട് മിനിറ്റില്‍ സാംപിളുകള്‍ ശേഖരിക്കാന്‍ കഴിയുന്ന കിയോസ്‌ക് സംവിധാനമാണ് എറണാകുളത്ത് വികസിപ്പിച്ചിരിക്കുന്നത്. ജില്ലയില്‍ സാമ്പിള്‍ ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും, സാമ്പിള്‍ ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള കിയോസ്‌ക് ഒരുക്കിയിട്ടുള്ളത്.

നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ എന്ന് അറിയപ്പെടുന്ന സുരക്ഷാ വസ്ത്രം ധരിച്ചുകൊണ്ടാണ് സാംപിളുകള്‍ ശേഖരിക്കുന്നത്. ആയിരം രൂപയോളം വിലയുള്ള പിപിഇ കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഈ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് വോക്ക് ഇന്‍ കിയോസ്‌കിന് രൂപം നല്‍കിയിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ സാംപിള്‍ ശേഖരണത്തിന് ഉപയോഗിച്ച മാതൃക ആധാരമാക്കിയാണ് നിര്‍മാണം.

മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറുമായ ഡോ. വിവേക് കുമാര്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, മെഡിക്കല്‍ കോളേജ് എ.ആര്‍.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കിയോസ്‌കുകളുടെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാന്‍ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് യൂണിറ്റുകള്‍ സൗജന്യമായി നിര്‍മിച്ചു കൈമാറുകയും ചെയ്തുവെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

വീഡിയോ കാണാം

മാതൃകയായി എറണാകുളം മോഡൽ WISK (Walk in Sample Kiosk )"കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരണം ജില്ലയിൽ വിപുലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്ക് പ്രവർത്തനം ആരംഭിച്ചു. കൂടുതൽ പേരിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായാലും, സാമൂഹ്യ വ്യാപനം ഉണ്ടായാലും സാമ്പിൾ ശേഖരണം വർദ്ധിച്ച തോതിൽ നടത്തേണ്ടതുണ്ട്. നിലവിൽ ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരി മെഡിക്കൽ കോളേജ്, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും സാമ്പിൾ ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും, സാമ്പിൾ ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സാമ്പിൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. സാമ്പിൾ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചാണ് സാമ്പിൾ ശേഖരിക്കുന്നത്. സാമ്പിൾ ശേഖരിക്കുന്ന ട്രിയാഷിൽ(TRIAGE) ആശുപത്രി ജീവനക്കാർ PPE (പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്) ധരിച്ചാണ് സാമ്പിൾ ശേഖരിക്കുന്നതും. ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങൾ ഒരിക്കൽ മാത്രമേ ഉപയോഗിക്കുവാനും കഴിയൂ. ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും കൂടിയാണ് വാക്ക് ഇൻ കോവിഡ് കിയോസ്ക്കിന് രൂപം നൽകിയത്. ഇത് ഉപയോഗിച്ച് സാമ്പിൾ ശേഖരിക്കുവാൻ രോഗി / രോഗബാധ സംശയിക്കപ്പെടുന്ന ആളുകൾ ആശുപത്രിയിൽ വരേണ്ടി വരികയില്ല. ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താൽക്കാലികമായി സ്ഥാപിച്ച് വലിയ തോതിൽ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും. സാമ്പിൾ ശേഖരിക്കുവാൻ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർ PPE കിറ്റുകൾ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിൾ ശേഖരണം സാധ്യമാക്കുന്ന ഈ സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയിൽ ആണെന്നുള്ളത് അഭിമാനാർഹമായ നേട്ടമാണ്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരാണ് WISK രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാൻ ആശയം പ്രാവർത്തികമാക്കാൻ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമർപ്പിക്കുകയും ചെയ്തു.തുടർന്ന് രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ചു കൈമാറുകയും ചെയ്തു. ദക്ഷിണ കൊറിയയിൽ സാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്. എട്ട് ഘട്ടങ്ങളുള്ള ഒരു സാമ്പിൾ ശേഖരണത്തിന് രണ്ട് മിനിറ്റ് സമയം മാത്രമാണ് ശരാശരി എടുക്കുക എന്നതിനാൽ കൂടുതൽ സാമ്പിളുകൾ ശേഖരിക്കുവാൻ ഇത് പ്രയോജനപ്പെടും. നിലവിൽ ചെയ്യുന്ന പി.സി.ആർ ടെസ്റ്റിന്റെ സാമ്പിൾ ശേഖരണവും, ഉടനെ ആരംഭിക്കുവാൻ പോകുന്ന റാപിഡ് ടെസ്റ്റും WISK വഴി ചെയ്യുവാനാകും. മാഗ്നെറ്റിക്ക്‌ വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടെ ഒരു കിയോസ്‌കിന് ഏകദേശം നാൽപതിനായിരം രൂപയാണ് നിർമാണ ചിലവ് വന്നത്. കൊറോണ പ്രതിരോധപ്രവത്തനങ്ങൾക്കു ഇനിയും തദ്ദേശീയമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ ജില്ലാ ഭരണകൂടം ആഗ്രഹിക്കുന്നു. ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ WISK സ്ഥാപിക്കുവാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു

Posted by Collector, Ernakulam on Sunday, April 5, 2020