വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസില്‍ മുഖ്യ പ്രതികളായ അഭിഭാഷകയും ഭര്‍ത്താവും കീഴടങ്ങി
കണ്ണൂര്‍: വ്യാജ വിവാഹരേഖയുണ്ടാക്കി സഹകരണ വകുപ്പ് മുന് ഡെപ്യൂട്ടി രജിസ്ട്രാര് പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയ കേസില് മുഖ്യ പ്രതിയായ അഭിഭാഷക കീഴടങ്ങി. അഡ്വ.കെ.വി.ശൈലജ, ഭര്ത്താവ് കൃഷ്ണകുമാര് എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനു മുന്നിലാണ് ഇവര് കീഴടങ്ങിയത്.
ശൈലജയുടെ മൂത്ത സഹോദരി ജാനകിയും ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നിരുന്നുവെന്ന വ്യാജരേഖയാണ് ഇവര്‍ സൃഷ്ടിച്ചത്. ഈ രേഖയുടെ അടിസ്ഥാനത്തില്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് സ്വത്ത് തട്ടിയെടുക്കുകയായിരുന്നു. കേസില്‍ ജാനകിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 500 കോടിയുടെ സ്വത്താണ് ഈ വിധത്തില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
കണ്ണൂരില്‍ ബാലകൃഷ്ണന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ സഹോദരനായിരുന്നു നോക്കിനടത്തിയിരുന്നത്. ഇയാളില്‍ നിന്നാണ് ഈ സ്വത്തിനേക്കുറിച്ചുള്ള വിവരങ്ങള്‍ ശൈലജ മനസിലാക്കിയത്. സ്ഥലം കല്ലുവെട്ടാനായി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പയ്യന്നൂരിലെ ഒരു വക്കീലിനെ ബാലകൃഷ്ണന്റെ സഹോദരന്‍ സമീപിച്ചു. അവിടെ ജൂനിയര്‍ വക്കീലായിരുന്ന ശൈലജ കാര്യങ്ങള്‍ മനസിലാക്കുകയും രേഖകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
പിന്നീട് ഇവര്‍ തിരുവനന്തപുരത്തെത്തി ബാലകൃഷ്ണനെ പരിചയപ്പെടുകയും സ്ഥലത്തു നിന്ന് മരങ്ങള്‍ മുറിക്കാനുള്ള അനുമതി നേടുന്നതു വരെ ബന്ധം വളരുകയും ചെയ്തു. 2011 സെപ്റ്റംബറില്‍ ബാലകൃഷ്ണന്‍ രോഗബാധിതനായപ്പോള്‍ തിരുവനന്തപുരത്ത് എത്തി സ്വത്തുക്കള്‍ എഴുതി വാങ്ങാന്‍ ശ്രമം നടത്തി. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു.
പിന്നീട് ഇവര്‍ ബാലകൃഷ്ണനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ച് മരിച്ച ബാലകൃഷ്ണന്റെ മൃതദേഹം ബന്ധുക്കളാണെന്ന് പറഞ്ഞ ഏറ്റുവാങ്ങിയതും ഇവരായിരുന്നു. മൃതദേഹം ഷൊര്‍ണ്ണൂരിലാണ് സംസ്‌കരിച്ചത്. മരണ കാരണം വ്യക്തമല്ലെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ സംഭവങ്ങള്‍ക്കു ശേഷമാണ് വ്യാജ വിവാഹരേഖ ചമച്ചത്. അറസ്റ്റിലായ ജാനകി ആദ്യ വിവാഹബന്ധം വേര്‍പെടുത്തി രണ്ടാം ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു. ഇത് പോലീസ് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.