കൊച്ചിയില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ നിലയില്‍

കൊച്ചിയില് യുവാവിനെ കൊലപ്പെടുത്തി ചതുപ്പില് താഴ്ത്തിയ നിലയില് കണ്ടെത്തി.
 | 
കൊച്ചിയില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ നിലയില്‍

കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കുമ്പളം മാന്നനാട്ട് എം.എസ്.വിദ്യന്റെ മകന്‍ അര്‍ജുനെയാണ് ചതുപ്പില്‍ കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. നെട്ടൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കായലരികിലെ കുറ്റിക്കാട്ടില്‍ ചെളിയില്‍ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അര്‍ജുനെ കാണാനില്ലെന്ന് കാട്ടി പനങ്ങാട് പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയമുണ്ടെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിനിടെ ബുധനാഴ്ച വൈകുന്നേരം നാലരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിടിയിലായവരില്‍ ഒരാളുടെ സഹോദരന്റെ മരണത്തിന് കാരണം അര്‍ജുനാണെന്ന ധാരണയില്‍ നടത്തിയ പ്രതികാരമാണ് കൊലയെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തിലാണ് പ്രതികളിലൊരാളുടെ സഹോദരന്‍ മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ അര്‍ജുനും ഉണ്ടായിരുന്നു. അപകടത്തില്‍ അര്‍ജുന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അര്‍ജുന്‍ തന്റെ സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പിടിയിലായയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

പെട്രോള്‍ തീര്‍ന്നുവെന്ന് പറഞ്ഞാണ് അര്‍ജുനെ ഇവര്‍ വിളിച്ചു വരുത്തിയത്. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. കല്ലുകൊണ്ടും പട്ടികയ്ക്കും തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നും പ്രതികള്‍ സമ്മതിച്ചു. ജൂലൈ രണ്ടാം തിയതിയാണ് അര്‍ജുനെ കാണാതാകുന്നത്. അന്ന് രാത്രി 10 മണിക്കാണ് പ്രതികള്‍ അര്‍ജുനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്.