അജിത് പവാറിന്റേത് പാര്‍ട്ടി വിരുദ്ധ നടപടി; നടപടിയെടുക്കുമെന്ന് ശരദ് പവാര്‍

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെതിരെ ശരദ് പവാര്.
 | 
അജിത് പവാറിന്റേത് പാര്‍ട്ടി വിരുദ്ധ നടപടി; നടപടിയെടുക്കുമെന്ന് ശരദ് പവാര്‍

മുംബൈ: ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെതിരെ ശരദ് പവാര്‍. അജിത് പവാറിന്റെ നടപടി പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണ്. അജിത് പവാറിനൊപ്പം 11 എംഎല്‍എമാര്‍ മാത്രമാണുള്ളത്. യഥാര്‍ത്ഥ എന്‍സിപി പ്രവര്‍ത്തകര്‍ ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേക്കൊപ്പമാണ് ശരദ് പവാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

എന്‍സിപിയുടെ സംസ്ഥാന കാര്യാലയമായ വൈ.ബി.ചവാന്‍ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പങ്കെടുത്തില്ല. എന്‍സിപി- ശിവസേനാ- കോണ്‍ഗ്രസ് സഖ്യത്തിന് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. നവംബര്‍ 30നുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. ബി.ജെ.പിയുടെ നീക്കത്തിന് ഒപ്പം നിന്ന വിമത എന്‍സിപി എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഏതാനും എംഎല്‍എമാരുമായി അജിത് പവാര്‍ ഗവര്‍ണറെ കാണാന്‍ പോയ കാര്യം താന്‍ രാവിലെ 6.45നാണ് അറിഞ്ഞത്. പല എംഎല്‍എമാരെയും അജിത് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്നും ശരദ് പവാര്‍ പറഞ്ഞു. തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് മൂന്ന് എംഎല്‍എമാര്‍ വര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.