ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാല്‍സംഗക്കൊല; കൊല്ലപ്പെട്ടത് ദളിത് വിദ്യാര്‍ത്ഥിനി

ഹത്രാസില് കൂട്ട ബലാല്സംഗത്തിന് ഇരയായി യുവതി മരിച്ചതിന് പിന്നാലെ ഉത്തര്പ്രദേശില് വീണ്ടും ബലാല്സംഗക്കൊല
 | 
ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാല്‍സംഗക്കൊല; കൊല്ലപ്പെട്ടത് ദളിത് വിദ്യാര്‍ത്ഥിനി

ലഖ്‌നൗ: ഹത്രാസില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി യുവതി മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാല്‍സംഗക്കൊല. ബല്‍റാംപൂരിലാണ് ബലാല്‍സംഗത്തിന് ഇരയായി 22 കാരിയായ ദളിത് യുവതി മരിച്ചത്. പെണ്‍കുട്ടിയെ മയക്കുമരുത്ത് കുത്തിവെച്ച് ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. കാലുകളും ഇടുപ്പും തകര്‍ന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് പ്രാഥമിക വിവരം. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൂരമായ ലൈംഗികാതിക്രമത്തിന് യുവതി വിധേയയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. രാവിലെ കോളേജ് അഡ്മിഷനായി പോയ യുവതിയെ വൈകിട്ട് ഏറെ സമയമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

വൈകിട്ട് 7 മണിയോടെ അക്രമികള്‍ കയറ്റി വിട്ട ഇ-റിക്ഷയില്‍ യുവതി വീട്ടില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് നില്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് മാതാവ് പറഞ്ഞു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ലഖ്‌നൗവിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. യാത്രാമധ്യേ പെണ്‍കുട്ടി മരിക്കുകയായിരുന്നു. അതേസമയം യുവതിയുടെ കൈകളും കാലുകളും ഒടിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.