ഹൈദരാബാദില്‍ വീണ്ടും കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; കണ്ടെത്തിയത് വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട പ്രദേശത്ത്

ഹൈദരാബാദ് നഗരത്തിലെ ഷംഷാബാദില് മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി.
 | 
ഹൈദരാബാദില്‍ വീണ്ടും കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; കണ്ടെത്തിയത് വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട പ്രദേശത്ത്

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ ഷംഷാബാദില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച പ്രദേശത്തിന് അടുത്ത് തന്നെയാണ് ഈ സംഭവവും നടന്നിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബറാബാദ് പോലീസ് കമ്മീഷണര്‍ വി.സി.സജ്ജന്‍നഗര്‍ പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സ്ഥലത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെ മാത്രമാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബുധനാഴ്ച രാത്രി കാണാതായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഷംഷാബാദിലെ ടോള്‍ബൂത്തില്‍ തന്റെ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്ത ശേഷം ടാക്‌സിയില്‍ ത്വക്കുരോഗ വിദഗ്ദ്ധനെ കാണാന്‍ ഇവര്‍ പോയിരുന്നു. തിരികെ എത്തിയപ്പോള്‍ ടൂവീലറിന്റെ ടയര്‍ പഞ്ചറായിരുന്നു. ഇക്കാര്യം തന്റെ സഹോദരിയെ അവര്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ചിലര്‍ വാഹനം ശരിയാക്കാന്‍ സഹായിക്കാമെന്ന് ഇവരുടെ അടുത്തെത്തി.

ട്രക്കുകളും മറ്റും നിര്‍ത്തിയിട്ട സ്ഥലത്താണ് താനുള്ളതെന്നും അപരിചിതരായ ചിലര്‍ അടുത്തുണ്ടെന്നും ഭീതിയോടെ ഡോക്ടര്‍ പറഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീടാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ബലാല്‍സംഗം ചെയ്ത ശേഷം കത്തിച്ചതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍മാരായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്തകുന്ദ ചെന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരെഅറസ്റ്റ് ചെയ്തിരുന്നു.