അനുരാഗ് താക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നും സുപ്രീം കോടതി പുറത്താക്കി
ന്യൂഡല്‍ഹി: ബിസിസിഐയില്‍ കടുത്ത നടപടികളുമായി സുപ്രീം കോടതി. അനുരാഗ് താക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നും സുപ്രീം കോടതി പുറത്താക്കി. സെക്രട്ടറി അജയ് ഷിര്ക്കെയോടും സ്ഥാനത്ത് നിന്നും മാറി നില്ക്കാന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്ന്ന വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് പുതിയത് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. അനുരാഗ് ഠാക്കൂര്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനേക്കുറിച്ചുള്ള വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) നിയമിക്കണമെന്ന ലോധ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ ഐസിസിയുടെ കത്ത് ആവശ്യപ്പെട്ടതാണു താക്കൂറിനെതിരേ നടപടിക്ക് കാരണം. വിഷയത്തില്‍ അനുരാഗ് താക്കൂറിന് സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍, ജസ്റ്റീസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിധിയേക്കുറിച്ച് പ്രചതികരിച്ച ജസ്റ്റിസ് ലോധ സുപ്രീം കോടതിയുടേത് സ്വഭാവിക നടപടിയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി. ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.