വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി മസാജ് ചെയ്യിപ്പിച്ചിരുന്നു, കുറ്റസമ്മതം നടത്തി ചിന്മയാനന്ദ്; വെട്ടിലായി ബി.ജെ.പി

ചെയ്ത പ്രവൃത്തികളില് കുറ്റബോധമുണ്ടെന്നും ചിന്മയാനന്ദ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില് സമ്മതിച്ചു.
 | 
വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി മസാജ് ചെയ്യിപ്പിച്ചിരുന്നു, കുറ്റസമ്മതം നടത്തി ചിന്മയാനന്ദ്; വെട്ടിലായി ബി.ജെ.പി

ഷാജഹാന്‍പൂര്‍: വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയില്‍ കുറ്റസമ്മതം നടത്തി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായി സ്വാമി ചിന്മയാനന്ദ്. വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികച്ചുവയോടെ സംസാരിക്കാനും ശരീരം മസാജ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ചെയ്ത പ്രവൃത്തികളില്‍ കുറ്റബോധമുണ്ടെന്നും ചിന്മയാനന്ദ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതോടെ ബലാത്സംഗക്കേസില്‍ വഴിത്തിരിവായിരിക്കുകയാണ്.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണ്. ഞാന്‍ അത് നിഷേധിക്കുന്നില്ല. തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനിയുമായി ലൈംഗികച്ചുവയുള്ള സംസാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. നാണക്കേടുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും ചിന്മയാനന്ദ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തലവന്‍ നവീന്‍ അറോറ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്.

ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥിനി ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ മസാജ് ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഉത്തര്‍പ്രദേശ് പോലീസ് പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കാന്‍ വിമുഖത കാണിച്ചതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

കുറ്റസമ്മതം പുറത്തുവന്നതോടെ ബി.ജെ.പി ഉത്തര്‍പ്രദേശ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് ഇത്തരത്തില്‍ വലിയ കേസില്‍ അകപ്പെട്ടിരിക്കുന്നതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സാധൂകരിക്കുന്ന വീഡിയോകളും യുവതി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഒളിക്യാമറയില്‍ ചിത്രീകരിച്ച 43 വീഡിയോകളാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്.