ബി.ജെ.പിക്ക് ആശ്വാസമായ സീറ്റുകൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ഉൾപ്പെടെ പ്രമുഖരെല്ലാം കേജ്രിവാളിന്റെ ചൂലുകൊണ്ട് കനത്ത പ്രഹരം ഏറ്റുവാങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അസൂയാവഹമായ വിജയം കാഴ്ചവെച്ച ബി.ജെ.പി, ഫലം പുറത്തുവരുമ്പോൾ ഡൽഹിയിൽ നേടിയത് കേവലം മൂന്ന് സീറ്റുകൾ മാത്രം.
രാജ്യത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി മികച്ച വിജയം നേടിയില്ല എന്ന് മാത്രമല്ല അക്കൗണ്ട് തുറക്കാൻ പോലുമാകാതെ നാണക്കേടിന്റെ രുചി വീണ്ടും അറിഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി, ആം ആദ്മി, കോൺഗ്രസ് മത്സരമായി വിലയിരുത്തപ്പെട്ടുവെങ്കിൽ ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി ഒഴികെ മറ്റ് പാർട്ടികളെല്ലാം കളത്തിന് പുറത്തായി.
കോൺഗ്രസ് പാർട്ടിയുടെ അടിവേര് തകർക്കുന്ന ഫലമായിരുന്നു ഡൽഹിയിലേതെങ്കിൽ ബി.ജെ.പിക്ക് അൽപമെങ്കിലും ആശ്വാസം നൽകിയത് മൂന്നിടങ്ങളിലെ വിജയമാണ്. ഡൽഹി രോഹിണി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി വിജേന്ദർ ഗുപ്ത (5,367 ലീഡ്), വിശ്വാസ് നഗറിൽ ഓം പ്രകാശ് ശർമ്മ (10,158 ലീഡ്), മുസ്തഫാബാദിൽ നിന്നും ജഗ്ദീഷ് പ്രദാൻ (6,031 ലീഡ്) എന്നിവരാണ് പാർട്ടിയെ നാണക്കേടിൽ നിന്നും കരകയറ്റിയത്.