ലീലാ സാംസണിന്റെ രാജി കേന്ദ്ര സർക്കാർ സ്വീകരിച്ചു
ന്യൂഡൽഹി: മെസഞ്ചർ ഓഫ് ഗോഡി’ന് പ്രദർശനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് രാജി വച്ച സെൻസർ ബോർഡ് ചെയർപേഴ്സൺ ലീലാ സാംസണിന്റെ രാജി കേന്ദ്ര സർക്കാർ സ്വീകരിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ദേരാ സച്ചാ സൗദ സംഘടനയുടെ മേധാവി ഗുർമീത് രാം റഹീം സിംഗ് മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണ് മെസഞ്ചർ ഓഫ് ഗോഡ്. സിക്ക് വികാരം വ്രണപ്പെടുത്തുന്ന സിനിമ എന്ന ആരോപണത്തെ തുടർന്ന് മെസഞ്ചർ ഓഫ് ഗോഡിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് നിർമ്മാതാക്കൾ സെൻസർ ബോർഡ് അപ്പലേറ്റ് ട്രൈബ്യൂണലിൽ നിന്ന് അനുമതി നേടി. ഇതിൽ പ്രതിഷേധിച്ചായിരുന്നു ലീലാ സാംസണിന്റെ രാജി.
ബോർഡിലെ മലയാളിയായ ഷാജി എൻ കരുൺ ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളും കേന്ദ്ര സർക്കാരിനെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. അനുമതിയിൽ പ്രതിഷേധമറിയിച്ച് ബോർഡ് അംഗമായ ഇറ ഭാസ്‌കറും നേരത്തെ രാജിവെച്ചിരുന്നു.