വാർത്ത തെറ്റ്; ജയലളിതക്ക് ജാമ്യമില്ല
ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യമില്ല. ജാമ്യം ലഭിച്ചെന്ന് ആദ്യം വാർത്തകൾ വന്നെങ്കിലും പിന്നീട് വാർത്ത തെറ്റാണെന്ന് തെളിയുകയായിരുന്നു. കോടതിയിൽ നിന്നിറങ്ങി വന്ന അഭിഭാഷകനാണ് നേരത്തെ ജാമ്യം ലഭിച്ചെന്ന് സൂചിപ്പിച്ചത്. പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തിരുന്നില്ലയെന്ന് വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ കർണാടക സർക്കാരിന്റെ അഭിഭാഷകർ രേഖാമൂലം ജാമ്യത്തെ എതിർത്തിരുന്നുവെന്ന് പിന്നീട് ബോധ്യമായി. പ്രോസിക്യൂഷന്റെ വാദങ്ങളെ അംഗീകരിച്ച കോടതി ജാമ്യാപേക്ഷയെ തള്ളുന്നതായി അറിയിക്കുകയായിരുന്നു.
ശിക്ഷ റദ്ദാക്കണമെന്ന ജയലളിതയുടെ ആവശ്യവും കോടതി തള്ളി. അഴിമതി സാമ്പത്തിക ക്രമക്കേട് എന്നതിലുപരി മനുഷ്യാവകാശ ലംഘനമാണെന്നു കണ്ടെത്തിയ കോടതി ജാമ്യം ആവശ്യപ്പെടുന്നതിൽ അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.
ജയലളിതക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ രാം ജഠ്മലാനിയാണ് ഹാജരായത്. കഴിഞ്ഞ പത്തു ദിവസമായി ജയലളിത ബാംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്. സെപ്തംബർ 29-ന് പരിഗണിച്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ, 1991-96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിൽ ജയലളിതയ്ക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്.