ജയലളിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയും കൂട്ടുപ്രതികളും സമർപ്പിച്ച ജാമ്യഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കും. വിചാരണകോടതിയുടെ വിധിക്കെതിരായ അപ്പീലും ഇന്ന് പരിഗണിക്കും. രാവിലെ 11-നാണ് ജാമ്യഹർജിയിൽ വാദം കേൾക്കുക. ജയലളിതക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ രാം ജഠ്മലാനിയാണ് ഹാജരാകുക.
സെപ്തംബർ 29-ന് പരിഗണിച്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം അനുവദിക്കുന്നതിനെതിരായ നിലപാട് പബ്ലിക് പ്രോസിക്യൂട്ടർ ഭവാനിസിംഗ് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് കോടതി പരിസരത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായിരിക്കെ, 1991-96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിൽ ജയലളിതയ്ക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്.