ലഹരി മരുന്ന് നല്‍കി കോമയിലാക്കിയതിന് ശേഷം കൊടുംക്രൂരത; കത്വ പെണ്‍കുട്ടിയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കത്വ പെണ്കുട്ടിയെ കൊലപ്പെടുത്തും മുന്പ് അതിക്രൂരമായി പീഡിപ്പിച്ചതായി ഫോറന്സിക് റിപ്പോര്ട്ട്. കൊലപ്പെടുത്തും മുന്പ് ചുണ്ടനക്കം പോലും നഷ്ടമായി പൂര്ണ നിര്ജീവാവസ്ഥയിലായിരുന്നു പെണ്കുട്ടി. അമിതമായി ലഹരി ശരീരത്തിലെത്തിയതോടെ പെണ്കുട്ടി കോമയിലെത്തിയിരുന്നു. അതിക്രൂര പീഡനത്തിന്റെ തെളിവുകള് ലഭ്യമായതോടെ പ്രതികള്ക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നാണ് കരുതുന്നത്.
കഞ്ചാവിന് സമാനമായ മന്നാര്‍ എന്ന വസ്തുവും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രില്‍ 0.5 എംജി ടാബ്ലറ്റുമാണ് കുട്ടിക്ക് അക്രമികള്‍ നല്‍കിയിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ പ്രത്യേക അനുമതിയോടെ മാത്രം നല്‍കാവുന്ന മരുന്നുകളാണിവ. കുട്ടിക്കു നല്‍കിയ എപിട്രില്‍ മരുന്നില്‍ ക്ലോനാസെപാം സോള്‍ട്ട് (Clonazepam) എന്ന രാസവസ്തു അടങ്ങിയിരുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം പോലും തകരാറിലാവും.
ഈ മരുന്നിന്റെ അനന്തരഫലമായിട്ടാണ് കുട്ടി കോമയിലായത്. ചുറ്റുമുള്ള കാര്യങ്ങളോട് പ്രതികരിക്കാനോ ശബ്ദിക്കാനോ കഴിയാത്ത അവസ്ഥയിലാക്കിയതിന് ശേഷമാണ് പീഡനം നടന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. പെണ്‍കുട്ടിയുടെ വയറ്റില്‍ ഭക്ഷണം ഒന്നും തന്നെ ഇല്ലാതിരുന്നത് ഗുളികയുടെ പാര്‍ശ്വഫലങ്ങള്‍ പതിന്മടങ്ങാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
2018 ജനുവരി 17നാണ് ഇന്ത്യയെ ഒന്നടങ്കം ഞെട്ടിച്ച കത്വയിലെ ക്ഷേത്രത്തില്‍ വെച്ച് 8 വയസുകാരിയെ നാലംഗസംഘം പീഡിപ്പിച്ച് കൊന്നത്. ക്ഷേത്രത്തില്‍ വെച്ച് പീഡിപ്പിച്ച് കൊന്ന ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്ന മാന്നു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.