പശുവിനെ കൊല്ലുന്നതോ കടത്തുന്നതോ ഒരു ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതിന് തുല്യമെന്ന് ആര്‍എസ്എസ്
കൊല്‍ക്കത്ത: പശുവിനെ കൊല്ലുന്നതും കടത്തുന്നതും ഒരു ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതിനോ ഹിന്ദു ക്ഷേത്രം നശിപ്പിക്കുന്നതിനോ തുല്യമാണെന്ന് ആര്എസ്എസ് വക്താവ് ജിഷ്ണു ബാസു. വര്ഷം തോറും ഇരുപത് ലക്ഷം പശുക്കളാണ് നിയമവിധേയമല്ലാതെ ഇന്ത്യയില് നിന്ന് പശ്ചിമബംഗാള് വഴി ബംഗ്ലാദേശിലേക്ക് കടത്തുന്നത്. ബംഗ്ലാദേശില് വര്ഷം തോറും 600 മില്യന് ഡോളറിന്റെ ബീഫ് കച്ചവടമാണ് കഴിഞ്ഞ നാല്പ്പത് വര്ഷമായി നടക്കുന്നത്.
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി കാക്കുന്ന മുപ്പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ ഭടന്‍മാര്‍ക്ക് ഇപ്പോള്‍ പുതിയൊരു ജോലി കൂടി ലഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലേക്ക് പശുക്കളെ കടത്തുന്നത് തടയുകയാണ് അവര്‍ക്കു ലഭിച്ചിരിക്കുന്ന പുതിയ നിയോഗം. ഹൈന്ദവ ആശയങ്ങള്‍ രാജ്യത്തിന്റെ നയങ്ങളിലേക്ക് കടന്നുകയറുന്നത് അയല്‍ രാജ്യങ്ങളുടെ സാമ്പത്തിക നിലയെയും സ്വന്തം രാജ്യത്തെ ന്യൂനപക്ഷമുസ്ലീങ്ങളുടെയും ജീവിതനിലവാരത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇത് നല്‍കുന്നത്.
ഇന്ത്യയില്‍ നിന്നുളള പശുക്കടത്തിന് അവസാനമുണ്ടാക്കണമെന്ന് നേരത്തെ അതിര്‍ത്തി സന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ബിഎസ്എഫിനോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശ് ജനത ബീഫ് കഴിക്കുന്നത് നിര്‍ത്താന്‍ ഇത് കാരണമാകട്ടെയെന്ന് രാജ്‌നാഥ് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇക്കൊല്ലം ബിഎസ്എഫ് ജവാന്‍മാര്‍ ഇവിടെ നിന്ന് ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച 9000 പശുക്കളെ പിടിച്ചെടുത്തിരുന്നു. ഇന്ത്യാക്കാരും ബംഗ്ലാദേശികളുമായ 400 കളളക്കടത്തുകാരെയും ഇവര്‍ പിടികൂടി. ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥയുടെ മൂന്ന് ശതമാനം ബീഫ് വ്യവസായത്തെയാണ് ആശ്രയിക്കുന്നത്. ഇവിടുത്തെ ബീഫ് വ്യവസായവും തുകല്‍ വ്യവസായവും തകര്‍ച്ച നേരിടുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകന്‍ എച്ച്.ടി.ഇമാം പറയുന്നു.
ഇന്ത്യയുടെ നടപടി മൂലം രാജ്യാന്തര ഓര്‍ഡര്‍ 75ശതമാനം കുറഞ്ഞതായി ബംഗ്ലാദേശിലെ പ്രമുഖ ബീഫ് കയറ്റുമതിക്കാരനായ സയീദ് ഹസന്‍ ഹബീബ് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തന്റെ കമ്പനി വര്‍ഷം തോറും 125 ടണ്‍ ബീഫ് കയറ്റി അയക്കാറുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യന്‍ നടപടി മൂലം പശുവിന്റെ വില നാല്‍പ്പത് ശതമാനം കൂടി. ഇത് മൂലം തന്റെ രണ്ട് ബീഫ് സംസ്‌കരണ ശാലകള്‍ അടച്ചുപൂട്ടിയതായും അദ്ദഹം വ്യക്തമാക്കുന്നു.
ആഭ്യന്തര ആവശ്യത്തിനായി നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പശുവിനെ ഇറക്കുമതി ചെയ്യാനുളള ശ്രമത്തിലാണ് ഹബീബ് ഇപ്പോള്‍. എന്നാല്‍ ഇന്ത്യന്‍ പശുക്കള്‍ക്കുളള ഗുണമേന്‍മ അവയ്ക്കുണ്ടാകില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യയില്‍ നിന്നുളള പശുവില്ലാത്തതിനാല്‍ നാലായിരം പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. അതേസമയം ബംഗ്ലാദേശ് മറ്റ് മാര്‍ഗങ്ങള്‍ തേടുന്നതായിരിക്കും നല്ലതെന്നും ഇന്ത്യ നിലപാട് മാറ്റില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.