നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം; ഉത്തര്‍ പ്രദേശില്‍ ഏഴ് പേര്‍ അറസ്റ്റില്‍
ലക്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തന നിയമ പ്രകാരം ഉത്തര്‍പ്രദേശില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മകളെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യു.പിയിലെ സീതാപൂര്‍ സ്വദേശിയാണ് പൊലീസിനെ സമീപിക്കുകയായിരുന്നു. കേസില്‍ 8 പേരെയാണ് പൊലീസ് പ്രതി ചേര്ത്തിരിക്കുന്നത്. ഇതില് 7 പേര് അറസ്റ്റിലായി. കേസിലെ മുഖ്യപ്രതിയെ പിടികൂടാന് സാധിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിമാക്കിയതായി പൊലീസ് അറിയിച്ചു.
അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഉത്തര്‍പ്രദേശില്‍ നടന്ന ആദ്യത്തെ അറസ്റ്റ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ നിര്‍ബന്ധിച്ച് കേസില്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം നടന്ന സ്ഥലത്തുള്ള സാമൂഹിക പ്രമുഖരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യോഗി ആതിഥ്യ നാഥ് സർക്കാർ നടപ്പിലാക്കായി നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കുറ്റക്കാരായവര്‍ക്ക് ഒന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചേക്കാം. കൂടാതെ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും ഓഡിനന്‍സ് വ്യക്തമാക്കുന്നു. നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.