കര്‍ണാടകയില്‍ പരാജയപ്പെട്ടത് അധികാരമുപയോഗിച്ച് നടത്തിയ രാഷ്ട്രീയക്കളി; ഗവര്‍ണറുടെ രാജി എപ്പോഴെന്ന് സോഷ്യല്‍ മീഡിയ
കര്ണാടകയില് അധികാരമുപയോഗിച്ച് നടത്തിയ രാഷ്ട്രീയകളികള് പരാജയപ്പെടുമ്പോള് ബിജെപിക്ക് നഷ്ടമാകുന്നത് ദക്ഷിണേന്ത്യയിലേക്ക് പ്രവേശിക്കാനുള്ള അവസരം കൂടിയാണ്. തെരഞ്ഞെടുപ്പില് കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും മുന് ആര്എസ്എസുകാരനായ ഗവര്ണറെ ഉപയോഗിച്ച് നടത്തിയ കളികള് പ്രതിരോധിക്കാന് കോണ്ഗ്രസിനും ജെഡിഎസിനു കഴിഞ്ഞതോടെയാണ് ബിജെപിക്ക് നാണം കെട്ട് പുറത്തേക്ക് പോകേണ്ടി വന്നത്. ഇതോടെ ഗവര്ണറുടെ രാജി എന്നാണെന്ന് സോഷ്യല് മീഡിയ ചോദിക്കുന്നു. ഗവര്ണര് നടത്തിയത് അധികാര ദുര്വിനിയോഗമാണെന്ന വിമര്ശനമാണ് ഉയരുന്നത്.
വ്യക്തമായ ഭൂരിപക്ഷവുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സമീപിച്ചിട്ടും 104 സീറ്റുകള്‍ മാത്രമുള്ള ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിക്കുകയായിരുന്നു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനും നിര്‍ദേശിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് നിരീക്ഷിച്ച കോണ്‍ഗ്രസ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. അര്‍ദ്ധരാത്രി സിറ്റിംഗ് നടത്തിയ കോടതി സത്യപ്രതിജ്ഞ വിലക്കിയില്ലെങ്കിലും പിന്നീട് നടന്ന വാദത്തില്‍ വെള്ളിയാഴ്ച 4 മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് മാറ്റിവെക്കണമെന്നും രഹസ്യമായി നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യങ്ങള്‍ തള്ളി.
തിടുക്കത്തില്‍ ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണര്‍ തുനിഞ്ഞതിനെ കോണ്‍ഗ്രസ് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതും കോടതി തടഞ്ഞു. എന്നാല്‍ പ്രോടേം സ്പീക്കറായി ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജി വിശ്വാസ വോട്ടെടുപ്പ് മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നതിനാല്‍ കോണ്‍ഗ്രസ് പിന്‍വലിക്കുകയായിരുന്നു.
കുതിരക്കച്ചവടം നടത്താന്‍ ആവശ്യത്തിനു സമയമുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് ഭൂരിപക്ഷം പെട്ടെന്ന് തെളിയിക്കേണ്ടി വന്നതോടെ ബിജെപി ക്യാംപിന്റെ സ്ഥിതി പരുങ്ങലിലായി. എംഎല്‍എമാരെ ബിജെപി ചാക്കിട്ടു പിടിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രി സ്ഥാനത്തെത്തിയ യെദിയൂരപ്പ റിസോര്‍ട്ടിലെ പോലീസ് കാവല്‍ പിന്‍വലിച്ചതോടെ കോണ്‍ഗ്രസ് ഇവരെ ഹൈദരാബാദിലേക്ക് മാറ്റി. അതിനിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാതായെങ്കിലും അവസാന നിമിഷം ഇവര്‍ കോണ്‍ഗ്രസ് ക്യാംപില്‍ തന്നെ മടങ്ങിയെത്തി.