ഉത്തർപ്രദേശിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടി വെടിയേറ്റു മരിച്ചു

ഉത്തർപ്രദേശിൽ ബലാൽസംഗത്തിനിരയായ പതിനെട്ടുകാരി വെടിയേറ്റുമരിച്ചു. ദക്ഷിൺതോല മേഖലയിലെ ബൈജാപൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി സഹോദരനൊപ്പം ഡോക്ടറെ കാണാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്
 | 

ഉത്തർപ്രദേശിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടി വെടിയേറ്റു മരിച്ചു
മാവു: ഉത്തർപ്രദേശിൽ ബലാൽസംഗത്തിനിരയായ പതിനെട്ടുകാരി വെടിയേറ്റുമരിച്ചു. ദക്ഷിൺതോല മേഖലയിലെ ബൈജാപൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി സഹോദരനൊപ്പം ഡോക്ടറെ കാണാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കളുടെ സംഘം വെടിവയ്ക്കുകയായിരുന്നു. കേസിൽ മൊഴി നൽകാൻ അടുത്ത ദിവസം പെൺകുട്ടി കോടതിയിൽ ഹാജരാകാനിരിക്കുകയായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ബലാൽസംഗത്തിനു പിന്നിലുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. 2011 ജൂൺ ആറിനാണ് കുട്ടി പീഡനത്തിനിരയായത്. പ്രദേശത്തെ ഒരു കോളേജിൽ മാനേജരായ ബി.കെ. സിങ് എന്നയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

കേസ് പിൻവലിക്കണമെന്ന് ഇയാൾ നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കോളേജിലെ പ്യൂൺ കൊല്ലപ്പെട്ടസംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനെ പ്രതി ചേർത്തിരുന്നു. ഇതിനു പിന്നിലും ഇയാളാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പെൺകുട്ടിയുടെ മുതിർന്ന സഹോദരിയേയും ഇയാൾ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നും ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കോലപാതകത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികളും പെൺകുട്ടിയുടെ കുടുംബാംഗങ്ങളും ബലിയ ദേശീയപാത ഉപരോധിച്ചു.