ഹത്രാസ് പെണ്കുട്ടിയുടെ മൃതദേഹം ഇരുട്ടിന്റെ മറവില്‍ കത്തിച്ച വാര്‍ത്ത പുറത്തെത്തിച്ച മാധ്യമപ്രവര്ത്തകയെ വേട്ടയാടി സംഘപരിവാര്‍
ന്യൂഡല്‍ഹി: ഹത്രാസ് പെണ്കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ അര്ദ്ധരാത്രിയില് പോലീസ് കത്തിച്ച സംഭവം പുറത്തെത്തിച്ച മാധ്യമപ്രവര്ത്തകയെ വേട്ടയാടി സംഘപരിവാര്‍. ഇന്ത്യ ടുഡേ മാധ്യമപ്രവര്‍ത്തക തനുശ്രീ പാണ്ഡേക്കെതിരെയാണ് സംഘപരിവാര്‍ അണികളും മാധ്യമങ്ങളും വ്യാജപ്രചാരണങ്ങളുമായി എത്തിയത്. ഇവരുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചു കൊണ്ടാണ് പ്രചാരണം നടക്കുന്നത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നിര്‍ബന്ധിച്ച് അധികൃതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുകയാണ് തനുശ്രീ എന്നാണ് ആരോപണം. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവരും സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഈ ആരോപണം ഉന്നയിക്കുന്ന വാര്‍ത്തകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്. കേരളത്തില്‍ ജനം ടിവിയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയുചെ മൃതദേഹം കത്തിച്ച സംഭവം തനുശ്രീ ലൈവ് ആയി പുറത്തു വിട്ടിരുന്നു. പ്രദേശത്തുണ്ടായിരുന്ന പോലീസുകാരോട് ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല. വീട്ടുകാരെ പൂട്ടിയിട്ട ശേഷം മൃതദേഹം ബലമായി കത്തിച്ചു കളയുകയായിരുന്നു പോലീസ് എന്ന് തനുശ്രീയുടെ വാര്‍ത്തയിലൂടെയാണ് പുറത്തു വന്നത്. വിറകുകള്‍ അടുക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പോലും കുടുംബത്തെ അനുവദിച്ചിരുന്നില്ല.
എന്നാല്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായി നടക്കുന്ന ആക്രമണത്തിനെതിരെ ഇന്ത്യ ടുഡേ രംഗത്തെത്തി. ഹത്രാസ് കൊലപാതക വാര്‍ത്ത കവര്‍ ചെയ്യുന്ന തങ്ങളുടെ റിപ്പോര്‍ട്ടറുടെ ഫോണ്‍ ടാപ്പ് ചെയതത് എന്തിനാണെന്ന് ഇന്ത്യ ടുഡേ പ്രസ്താവനയില്‍ ചോദിക്കുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആ കോള്‍ റെക്കോര്‍ഡിംഗുകള്‍ പുറത്തുവിട്ടതെന്നും ഇന്ത്യ ടുഡേ ചോദിച്ചു.