സുനന്ദയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: സുനന്ദാ പുഷ്ക്കർ മരിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന് റിപ്പോർട്ട്. ന്യൂസ് എക്സ് വാർത്താ ചാനലാണ് വാർത്ത ബ്രേക്ക് ചെയ്തത്. പോസ്റ്റ്മോർട്ടത്തിന്റെ പുനരന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ന്യൂസ് എക്സ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരണസമയത്ത് സുനന്ദ പൂർണ്ണ ആരോഗ്യവതിയായിരുന്നെന്നും മറ്റെന്തെങ്കിലും മരുന്നുകൾ കഴിക്കേണ്ട തരം അസുഖങ്ങൾ ഇവർക്ക് ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. അൽപ്രാക്‌സ് എന്ന മരുന്ന് അമിതമായി കഴിച്ചതാകാം മരണകാരണമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഈ വാദം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തള്ളിക്കളയുന്നു.
ചോക്ക്‌ലെറ്റ് നിറമുള്ള 50 മില്ലിയോളം ദ്രാവകം സുനന്ദയുടെ വയറ്റിൽ കണ്ടതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇതെന്താണെന്ന് ഡോക്ടർമാർക്ക് സ്ഥിരീകരിക്കാനായിട്ടില്ല. ഇത് വിഷമാകാമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ നിഗമനമെന്ന് ന്യൂസ് എക്‌സ് ചാനൽ പറയുന്നു.