ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചു; ഗഡ്കരി വിവാദത്തിൽ
ന്യൂഡൽഹി: ഹെൽമറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വിവാദത്തിൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മോഹൻ ഭഗ്വതുമായി കൂടിക്കാഴ്ച നടത്താൻ ആർ.എസ്.എസ് ആസ്ഥാനത്തേക്ക് പോകുമ്പോഴാണ് ഗഡ്കരി ഹെൽമറ്റ് ധരിക്കാതിരുന്നത്. നാഗ്പൂർ എം.പി.യായ ഗഡ്കരി തന്റെ ഓഫീസിൽ നിന്നും വെളുത്ത സ്കൂട്ടർ ഓടിച്ചാണ് ആർ.എസ്.എസ്. ഓഫീസിലേക്ക് പോയത്. ചർച്ച നടക്കുന്നതറിഞ്ഞ് അവിടെയെത്തിയ മാധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഹെൽമറ്റ് വയ്ക്കാത്ത നിയമ ലംഘനത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഗഡ്കരി പ്രതികരിക്കാൻ വിസമ്മതിച്ചു.
സംഭവം വാർത്തയായതോടെ ഗഡ്കരി നിയമം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിംഗും രംഗത്തെത്തി. കേന്ദ്ര ഗതാഗത മന്ത്രി തന്നെ ഗതാഗത നിയമം ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി സർക്കാർ രാജ്യത്തെ നിയമങ്ങളോട് പുലർത്തുന്ന നിലപാടാണ് ഈ സംഭവത്തിൽ പ്രതിഭലിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതിനുള്ള മാതൃകയാണോ മോഡി സർക്കാർ കാണിക്കുന്നതെന്നും ദിഗ്‌വിജയ് സിംഗ് പരിഹസിച്ചു.
സംഭവത്തിൽ നാഗ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ 100 രൂപാ പിഴ ചുമത്തുമെന്ന് നാഗ്പൂർ സിറ്റി പോലീസിന്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്.