യുപിയില്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവ് മുറിച്ച ദളിത് പെണ്‍കുട്ടി മരിച്ചു

ഉത്തര്പ്രദേശില് കൂട്ടബലാല്സംഗം ചെയ്ത് നാവ് മുറിച്ച ദളിത് പെണ്കുട്ടി മരിച്ചു.
 | 
യുപിയില്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവ് മുറിച്ച ദളിത് പെണ്‍കുട്ടി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവ് മുറിച്ച ദളിത് പെണ്‍കുട്ടി മരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 20കാരിയായ പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 14നാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ആശുപത്രയില്‍ നിന്ന് ഇന്നലെയാണ് കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റിയത്.

ഹത്രാസ് എന്ന ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ സവര്‍ണ്ണ ജാതിക്കാരായ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ബജ്‌റ പാടത്ത് പുല്ല് ചെത്തുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുള്ളവരില്‍ നിന്ന് അല്‍പം അകലെയായി പുല്ല് ചെത്തിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ദുപ്പട്ട കഴുത്തില്‍ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ അമ്മയും സഹോദരനും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ആദ്യഘട്ടത്തില്‍ പോലീസ് തങ്ങളെ സഹായിച്ചില്ലെന്ന് സഹോദരന്‍ പറഞ്ഞു. സഹോദരിയുടെ കഴുത്തില്‍ മൂന്ന് പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു.  സന്ദീപ്, രാമു, ലവകുശ്, രവി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ബലാല്‍സംഗത്തിനും വധശ്രമത്തിനുമാണ് കേസെടുത്തത്. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.