സ്പീക്കര്‍ക്കെതിരെ നിയമസഭാ മന്ദിരത്തിന് മുന്നില്‍ മാധ്യമങ്ങളോട് തുറന്നടിച്ച് ഗവര്‍ണര്‍; പശ്ചിമബംഗാളില്‍ നാടകീയ സംഭവങ്ങള്‍

നിയമസഭാ സ്പീക്കര് അപമാനിച്ചെന്ന് നിയമസഭാ മന്ദിരത്തിന് മുന്നില് മാധ്യമപ്രവര്ത്തകരോട് പറഞ്ഞ് പശ്ചിമബംഗാള് ഗവര്ണര് ജഗദീപ് ധന്കര്.
 | 
സ്പീക്കര്‍ക്കെതിരെ നിയമസഭാ മന്ദിരത്തിന് മുന്നില്‍ മാധ്യമങ്ങളോട് തുറന്നടിച്ച് ഗവര്‍ണര്‍; പശ്ചിമബംഗാളില്‍ നാടകീയ സംഭവങ്ങള്‍

കൊല്‍ക്കത്ത: നിയമസഭാ സ്പീക്കര്‍ അപമാനിച്ചെന്ന് നിയമസഭാ മന്ദിരത്തിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. ഇന്ന് നിയമസഭാ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. രാവിലെ ഗവര്‍ണര്‍ എത്തിയപ്പോള്‍ പ്രധാന ഗേറ്റുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. വിഐപികള്‍ക്ക് പ്രവേശനം നല്‍കുന്ന ഗേറ്റ് നമ്പര്‍ 3ല്‍ ഏറെ നേരം നിന്നിട്ടും ഗവര്‍ണര്‍ക്ക് തുറന്നു നല്‍കിയില്ല.

ഇതേത്തുടര്‍ന്ന് സാധാരണക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കുന്ന നാലാം നമ്പര്‍ ഗെയിറ്റിലൂടെയാണ് അദ്ദേഹം അകത്ത് പ്രവേശിച്ചത്. സുപ്രധാന ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനാല്‍ സഭ രണ്ട് ദിവസത്തേക്ക് ചേരുന്നില്ലെന്ന് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും നേരത്തെ നിശ്ചിയിച്ചുറപ്പിച്ചുമാണ് താന്‍ സന്ദര്‍ശനത്തിനെത്തിയതെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

സഭചേരുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചെന്ന് കരുതി അസംബ്ലിയുടെ ഗെയ്റ്റുകള്‍ അടച്ചിടണമെന്നില്ല. ലജ്ജാകരമായ നടപടിയാണിത്. ജനാധിപത്യത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ സ്പീക്കര്‍ തന്നെ ഇന്ന് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. അവസാന നിമിഷം അത് റദ്ദാക്കി. ഇത് അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ പുതിയ മാനത്തിലേക്ക് നീങ്ങുന്നതെന്നാണ് കരുതുന്നത്. ഗവര്‍ണറായി ചുമതലയേറ്റെടുത്ത ശേഷം ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും തന്നെ ധന്‍കറെ കാണാന്‍ എത്തിയിരുന്നില്ല. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ബുധനാഴ്ച എത്തിയപ്പോള്‍ വൈസ് ചാന്‍സലറും അവിടെ ഉണ്ടായിരുന്നില്ല.