ദേവദാസിയാകാൻ വിസമ്മതിച്ച യുവതിക്ക് മർദ്ദനം; ബന്ധുക്കൾ അറസ്റ്റിൽ
ബെല്ലാരി: ദേവദാസിയാകാൻ വിസമ്മതിച്ച യുവതിയെയും കുടുംബത്തെയും മർദ്ദിച്ച സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രുദ്രാപ്പ, അംബരീഷ്, വെങ്കിടേഷ്, മഞ്ജുനാഥ്, യെരിസ്വാമി, സിദ്ദപ്പ, സാമി, അഞ്ജിനി, ഗാലപ്പ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ഹൊസ്പേട്ട് താലൂക്കിലെ കാമാക്ഷി എന്ന ഇരുപതുകാരിയെയാണ് ബന്ധുക്കൾ മർദ്ദിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
യുവതിയുടെ വിവാഹ നിശ്ചയത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ദേവദാസിയാകണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് യുവതി അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മാരിയമനഹള്ളി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തനിക്ക് ദേവദാസിയാകാൻ താത്പര്യമില്ലെന്നും ഒരു സാധാരണ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.