അരാംകോ ആക്രമണം; ഇറാന് തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ

ആഗോള വിപണിയില് തന്നെ പ്രതിസന്ധിയുണ്ടാക്കിയ ആക്രമണത്തിന് പിന്നില് പ്രവര്ത്തിച്ച ശക്തികളെ യാതൊരു കാരണവശാലും വെറുതെ വിടില്ലെന്നാണ് സൗദിയുടെ നിലപാട്.
 | 
അരാംകോ ആക്രമണം; ഇറാന് തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ

റിയാദ്: അരാംകോ ആക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് സൗദി അറേബ്യ. ഇറാന്‍ നിര്‍മ്മിത ഡ്രോണുകളാണ് സൗദിയിലെ അരാംകോ എണ്ണക്കമ്പനി ആക്രമിച്ചതെന്ന് നേരത്തെ തെളിവുകള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് സൗദിയുടെ മുന്നറിയിപ്പ്. ആഗോള വിപണിയില്‍ തന്നെ പ്രതിസന്ധിയുണ്ടാക്കിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ യാതൊരു കാരണവശാലും വെറുതെ വിടില്ലെന്നാണ് സൗദിയുടെ നിലപാട്. അമേരിക്കയും ഇക്കാര്യത്തില്‍ സൗദിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു സൈനിക നീക്കത്തിന് ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. പക്ഷേ, ഏതെങ്കിലും രീതിയില്‍ ഇറാന്റെ മണ്ണിലേക്ക് ആക്രമുണ്ടായാല്‍ പ്രതിരോധിക്കും അതിശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.

സൗദിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ അമേരിക്കന്‍ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം സൗദിയിലേക്ക് ആക്രമണങ്ങള്‍ നടത്തുന്നത് നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി ഹുതി വിമതര്‍ രംഗത്ത് വന്നു. അരാംകോ എണ്ണക്കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹുതി നേതാവിന്റെ പ്രസ്താവന. സമവായ ചര്‍ച്ചകളിലേക്ക് സൗദിയെ ക്ഷണിച്ചുകൊണ്ടുള്ള ഹുതിയുടെ നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗദിക്ക് മേല്‍ ഞങ്ങള്‍ നടത്തുന്ന എല്ലാ തരത്തിലുള്ള ആക്രണങ്ങളും നിര്‍ത്തുകയാണ്. സൗദിയില്‍ നിന്നും പരസ്പര ധാരണയോടെയുള്ള പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും ഹുതി മുതിര്‍ന്ന മെഹ്ദി വ്യക്തമാക്കി. നേരത്തെ അരാംകോയിലേക്ക് നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇറാനും അമേരിക്കയ്ക്കും ഇടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.