ഇറാക്ക് അന്വേഷണ റിപ്പോര്‍ട്ട് കാമറണ്‍ വൈകിപ്പിക്കുന്നു; ജനരോഷവും ഇ.യു ജനഹിതപരിശോധനയും കാരണം
ലണ്ടന്‍: ഇറാക്ക് യുദ്ധവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്ട്ട് പ്രസിദ്ധീകരിക്കുന്നത് പ്രധാനമന്ത്രി ഡേവിഡ് കാമറണ് വൈകിപ്പിക്കുന്നു. റിപ്പോര്ട്ട് കിട്ടി രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന കാമറണിന്റെ മുന് നിലപാടുകള്ക്ക് വിരുദ്ധമാണിത്. ജനരോഷം ഭയന്നും യൂറോപ്യന് യൂണിയന് ജനഹിത പരിശോധന നടക്കാനിരിക്കേയുമാണ് നീക്കമെന്ന് കരുതുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ ഇറാക്കില് നഷ്ടപ്പെട്ട സൈനികരുടെ ബന്ധുക്കള് അന്വേഷണ റിപ്പോര്ട്ട് നീട്ടുന്നതില് പ്രതിഷേധത്തിലാണ്.
അതേസമയം ചില്‍കോട്ട് അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 23ന് നടക്കുന്ന ജനഹിതത്തിനുശേഷം പ്രസിദ്ധീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ ലഭിക്കുന്ന സൂചന. അതേസമയം അടുത്തമാസം ഇത് മന്ത്രിമാര്‍ക്ക് വിതരണം ചെയ്യും. സര്‍ക്കാരിനെതിരേ ഉണ്ടാകാനിടയുള്ള എന്തു നീക്കവും ജനഹിത പരിശോധന നടക്കുന്നതുവരെയെങ്കിലും തടയുക എന്നതാണ് കാമറണ്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍.
മുതിര്‍ന്ന രാഷ്ട്രീയക്കാരെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയേക്കും റിപ്പോര്‍ട്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ആറുവര്‍ഷം മുമ്പുള്ള അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ച്ചയായി പ്രസിദ്ധീകരണം മാറ്റിവയ്ക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായിട്ടുള്ള പ്രമുഖര്‍ തങ്ങളുടെ വിശദീകരണം അധികാരികള്‍ക്ക് നല്‍കുകയും അവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തതിനെതിരേ വ്യാപക വിമര്‍ശനമുണ്ട്.
ഇറാക്കില്‍ ബ്രിട്ടീഷ് സൈന്യത്തെ അയക്കുകയും സൈനികര്‍ കൊല്ലപ്പെടുകയും മറ്റുമായി ബന്ധപ്പെട്ട അന്വേഷണമാണ് സര്‍ ജോണ്‍ ചില്‍കോട്ട് ചെയര്‍മാനായ അന്വേഷണ സംഘം നടത്തിയത്. ഏപ്രില്‍ 18ന് റിപ്പോര്‍ട്ട് കൈമാറുമെന്ന് അദ്ദേഹം കഴിഞ്ഞ ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് ഈ വര്‍ഷം ജൂണിലോ ജൂലായിലോ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനു പ്രതികരണമായി പ്രധാനമന്ത്രി കാമറണ്‍ പറഞ്ഞത് മേയില്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ്. ഉദാഹരണമായി സാവിലെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.അതിനിടെ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ആഭ്യന്തര സെക്രട്ടറി ഡേവിഡ് ഡേവിസ് ഏപ്രില്‍ 14ന് ഹൗസ് ഓഫ് കോമണ്‍സില്‍ പ്രമേയം അവതരിപ്പിച്ചേക്കും.