ഫുട്ബോള്‍ കളിക്കാര്‍ക്ക് ഡിമന്‍ഷ്യ വരാനുള്ള സാധ്യതകള്‍ ഏറെയെന്ന് പഠനം
ലണ്ടന്‍: ഫുട്ബോള്‍ കളിക്കുന്നവര്‍ക്ക് ഡിമന്‍ഷ്യ പിടിപെടാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പഠനം. ഏറെക്കാലം നീണ്ട ഫുട്ബോള്‍ കരിയറിനു ശേഷം ഡിമന്‍ഷ്യ ബാധിച്ച ആറ് കളിക്കാരില്‍ നടത്തിയ പഠനങ്ങളിലാണ് ഇത് വ്യക്തമായത്. ബോളുകള്‍ ഹെഡ് ചെയ്യുന്നതിലൂടെയും കളിക്കിടെ തലകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിലൂടെയും ഉണ്ടാകുന്ന ക്ഷതങ്ങളാണ് ഇതിനു കാരണം. ഡിമന്‍ഷ്യ ബാധിതരായിരുന്ന ആറ് പേരുടെയും മരണശേഷം തലച്ചോറില്‍ നടത്തിയ പഠനങ്ങളില്‍ ഇവരെല്ലാം അല്‍ഷൈമേഴ്സ് രോഗബാധിതരായിരുന്നുവെന്ന് കണ്ടെത്തി.
ഇവരില്‍ നാലുപേര്‍ക്ക് ക്രോണിക്ക് ട്രോമാറ്റിക് എന്‍സെഫലോപ്പതി എന്ന തലച്ചോര്‍ ക്ഷയിക്കുന്ന അസുഖവും ഉണ്ടായിരുന്നതായി കണ്ടെത്തി. തലയില്‍ ആവര്‍ത്തിച്ച് ഏല്ക്കുന്ന ക്ഷതമാണ് ഈ രോഗത്തിന് കാരണമാകുന്നത്. പ്രത്യേകതരം പ്രോട്ടീനുകള്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമൂലമാണ് ഈ രണ്ടു രോഗങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ ഇവ എവിടെയാണ് രൂപപ്പെടുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനകളിലേ വ്യക്തമാവൂ.
സിടിഇ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രോണിക്ക് ട്രോമാറ്റിക് എന്‍സെഫലോപ്പതിക്ക് തുടര്‍ച്ചയായി തലയില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍ കാരണമാകുമെന്ന് വ്യക്തമായതായി യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിയില്‍ ഈ പഠനം നടത്തിയ സംഘത്തിലെ അംഗമായിരുന്ന ഹെലന് ലിങ് പറഞ്ഞു. എന്നാല്‍ കളിക്കാരുടെ ജീവിതരീതികളും ജനിതക കാരണങ്ങളും പരിഗണിക്കേണ്ടതാണെന്ന് വിമര്‍ശകര്‍ പറയുന്നു. അല്ലാതെ ഫുട്ബോള്‍ കളിച്ചതുകൊണ്ടു മാത്രം ഡിമന്‍ഷ്യ ഉണ്ടാവില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.