വത്തിക്കാന്റെ ഔദ്യോഗിക കാറിൽ നിന്നും നാല് കിലോ മയക്കുമരുന്ന് പിടികൂടി
പാരിസ്: ഫ്രാൻസ് അതിർത്തിയിൽ വച്ച് വത്തിക്കാന്റെ ഔദ്യോഗിക കാറിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് ശേഖരം പിടികൂടി. നാല് കിലോ കൊക്കെയ്നാണ് ഫ്രാൻസിലെ കാംബെറി ടോൾ സ്റ്റേഷന്റെ സമീപത്ത് വച്ച് കാറിൽ നിന്നും പിടികൂടിയത്. ഇത് കൂടാതെ 150 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഏകദേശം 49 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇറ്റാലിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്നുമായി കാർ ഫ്രാൻസിൽ പിടികൂടിയതായുള്ള വാർത്ത വത്തിക്കാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അർജന്റീനൻ കർദിനാൾ ജോർജ് മെലിയ (91)യ്ക്ക് അനുവദിച്ച കാറിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിച്ച അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ്. കർദിനാളിന്റെ സെക്രട്ടറിയാണ് ഇവർക്ക് സർവ്വീസിങ്ങിനായി കാർ നൽകിയതെന്നും സംഭവത്തിൽ നേരിട്ട് പങ്കില്ലെന്നും വത്തിക്കാൻ അറിയിച്ചു. ഇതിൽ തങ്ങളുടെ ജീവനക്കാർ ഉൾപ്പെട്ടിട്ടില്ലെന്നും വത്തിക്കാൻ പ്രതിനിധി പറഞ്ഞു.
മയക്കു മരുന്നുമായി സ്‌പെയിനിലേയ്ക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ചെക് പോസ്റ്റുകളിലെ പരിശോധനകളിൽ നിന്നും രക്ഷപ്പെടാൻ കാറിന്റെ വത്തിക്കാൻ റജിസ്‌ട്രേഷൻ പ്ലേറ്റ് സഹായകമാകുമെന്നും ഇവർ കണക്കു കൂട്ടി. എന്നാൽ ഫ്രഞ്ച് ആൽപ്‌സിലെ കാംബെറിയിലുള്ള ടോൾ സ്‌റ്റേഷനിൽ ഇവരുടെ വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊക്കൈനും കഞ്ചാവും പിടിച്ചെടുത്തത്. മയക്കുമരുന്ന കടത്തുമായി ബന്ധപ്പെട്ട് ഇരുവരെയും ഫ്രഞ്ച് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.