പിതാവിന്റെ ആഗ്രഹപ്രകാരം മൃതദേഹം അടക്കം ചെയ്യണം; സൗദിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ഖഷോഗിയുടെ മക്കള്‍
റിയാദ്: സൗദി അറേബ്യയെ പേരെടുത്ത് പറയാതെ വിമര്ശിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് ജമാല് ഖഷോഗിയുടെ മക്കള്. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹത്തിന്റെ മരണമുണ്ടാക്കിയ തീരാവേദന ചെറുതല്ല. അടക്കം ചെയ്യാനായി മൃതദേഹം വേണം. എങ്കിലേ കൊലപാതകമുണ്ടാക്കിയ ഞെട്ടലില് നിന്ന് അല്പ്പമെങ്കിലും മോചനം നേടാനാകൂവെന്ന് ഖഷോഗിയുടെ മക്കള് പറഞ്ഞു. സി.എന്.എന് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മക്കളായ സലാഹ്, അബ്ദുള്ള ഖഷോഗി എന്നിവര് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഖഷോഗിയടുടെ മൃതദേഹം എവിടെയാണെന്ന് സൗദി വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മൃതദേഹം ആവശ്യപ്പെട്ട് മക്കളും രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഖഷോഗിയുടെ മകനെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി അനുശോചനം രേഖപ്പെടുത്തി സൗദി ഭരണകൂടം വിവാദത്തില്‍പ്പെട്ടിരുന്നു. പിതാവിന്റെ മൃതദേഹം സൗദിയിലെ പുണ്യഭൂമിയായ മദീനയില്‍ സംസ്‌കരിക്കണം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ നിന്ന് മുക്തി നേടാന്‍ കഴിയാന്‍ ഇതുവരെ കുടുംബത്തിന് കഴിഞ്ഞിട്ടില്ലെന്ന് സവാഹ് പറഞ്ഞു.
ഒക്ടോബര്‍ 2-ാം തിയതിയാണ് ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് ജമാല്‍ ഖഷോഗി വധിക്കപ്പെടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ വാര്‍ത്ത നിഷേധിച്ച് സൗദി രംഗത്ത് വന്നു. നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ സൗദി പ്രതികരിച്ചിട്ടില്ല. സ്വതന്ത്ര അന്വേഷണ ഏജന്‍സിയുമായി സൗദി സഹകരിക്കണമെന്ന തുര്‍ക്കിയുടെ ആവശ്യത്തോടും സൗദി അനുകൂല പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല. കേസില്‍ സൗദി ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ സൗദിയുടെ കസ്റ്റഡിയിലാണ്.