പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന് സ്വീഡൻ
സ്റ്റോക്‌ഹോം: പലസ്തീനെ സ്വതന്ത്ര രാജ്യമായി സ്വീഡൻ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫിൻ. പലസ്തീൻ ഇസ്രയേൽ പ്രശ്നം രണ്ട് രാഷ്ട്രമെന്ന മാർഗത്തിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂവെന്നും ഇതിന് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. സ്വീഡിഷ് പാർലിമെന്റിൽ തന്റെ പ്രഥമ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതോടെ പലസ്തീനെ അംഗീകരിക്കുന്ന യൂറോപ്യൻ യൂനിയനിലെ ആദ്യ രാജ്യമായി സ്വീഡൻ മാറി. 2012-ൽ യുഎൻ ജനറൽ അസംബ്ലി, പലസ്തീന് രാഷ്ട്ര പദവി തത്വത്തിൽ അംഗീകരിച്ചു നൽകിയിരുന്നു. പക്ഷേ യൂറോപ്യൻ യൂനിയനിലെ ഭൂരിഭാഗം രാജ്യങ്ങളും ഇതിന് ഔദ്യോഗികമായ അംഗീകാരം നൽകിയിട്ടില്ല. യൂറോപ്യൻ യൂനിയനിൽ അംഗമാകുന്നതിന് മുമ്പ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സ്വീഡന്റെ തീരുമാനം ധൃതിപിടിച്ചുള്ളതാണെന്ന് അമേരിക്ക പ്രതികരിച്ചു.