സൗദിക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്താമെന്ന് യെമനിലെ ഹുതി വിമതര്‍

അരാംകോ എണ്ണക്കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹുതി നേതാവിന്റെ പ്രസ്താവന.
 | 
സൗദിക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്താമെന്ന് യെമനിലെ ഹുതി വിമതര്‍

ടെഹ്‌റാന്‍: സൗദി അറേബ്യയ്ക്ക് നേരെ തങ്ങള്‍ നടത്തുന്ന എല്ലാ ആക്രണങ്ങളും നിര്‍ത്തിവെക്കുമെന്ന് യെമനിലെ ഹുതി വിമതര്‍. ഹുതിയുടെ മുതിര്‍ന്ന നേതാവായ മെഹ്ദി അല്‍-മഹ്ത് നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗദിക്ക് മേല്‍ ഞങ്ങള്‍ നടത്തുന്ന എല്ലാ തരത്തിലുള്ള ആക്രണങ്ങളും നിര്‍ത്തുകയാണ്. സൗദിയില്‍ നിന്നും പരസ്പര ധാരണയോടെയുള്ള പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും മെഹ്ദി വ്യക്തമാക്കി.

അരാംകോ എണ്ണക്കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹുതി നേതാവിന്റെ പ്രസ്താവന. സമവായ ചര്‍ച്ചകളിലേക്ക് സൗദിയെ ക്ഷണിച്ചുകൊണ്ടുള്ള ഹുതിയുടെ നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധക്കെടുതിയില്‍ വലയുന്ന യെമന്‍ ജനത സമാധാനം ആഗ്രഹിക്കുന്നതായി നേരത്തെ അന്താരാഷ്ട്ര നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നേരത്തെ അരാംകോയിലേക്ക് നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇറാനും അമേരിക്കയ്ക്കും ഇടയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദിയുടേയും വാദം. ഹുതി വിമതരെ ഇറാന്‍ സഹായിക്കുന്നതായും നേരത്തെ സൗദി ആരോപിച്ചിരുന്നു. എന്നാല്‍ ഇവയൊക്കെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണെന്ന് ഇറാന്‍ പ്രതികരിച്ചു.

അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഒരു സൈനിക നീക്കത്തിന് ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. പക്ഷേ, ഏതെങ്കിലും രീതിയില്‍ ഇറാന്റെ മണ്ണിലേക്ക് ആക്രമുണ്ടായാല്‍ പ്രതിരോധിക്കും അതിശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കിയിട്ടുണ്ട്.