പെരുന്നാളും, വേനലവധി അവസാനിക്കുന്നതും ഒന്നിച്ച്; പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍

ജെറ്റ് എയര്വേയ്സ് സര്വീസുകള് അവസാനിപ്പിച്ചതും ചില സര്വീസുകളില് കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്ദ്ധിക്കാന് കാരണമായിട്ടുണ്ട്
 | 
പെരുന്നാളും, വേനലവധി അവസാനിക്കുന്നതും ഒന്നിച്ച്; പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍

ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളെയാണ് നിരക്കുവര്‍ദ്ധന പ്രധാനമായും ബാധിക്കുക. സാധാരണ നിരക്കിനെക്കാള്‍ എണ്‍പത് ശതമാനം വരെയാണ് വര്‍ദ്ധന. വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനല്‍ അവധിക്ക് ശേഷം നാട്ടില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും നാട്ടിലേക്ക് തിരികെ വരുന്നവര്‍ക്കും ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് പ്രതികൂല സാഹചര്യം സൃഷ്ടിക്കും.

പ്രധാനമായും യു.ഇ.എയില്‍ നിന്നുള്ള വിമാന ടിക്കറ്റുകളുടെ നിരക്കായിരിക്കും വര്‍ധിക്കുക. ദുബായില്‍ നിന്ന് കേരളത്തിലേക്ക് പെരുന്നാളിന് യാത്രചെയ്യാന്‍ മൂന്ന് ഇരട്ടിയോളം അധികം തുകയാണ് നല്‍കേണ്ടി വരിക. ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകള്‍ക്കെല്ലാം അടുത്തമാസം ആദ്യത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്. കരിപ്പൂരിലേക്ക് ഒരു കുടുംബത്തിന് യാത്ര ചെയ്യണമെങ്കില്‍ രണ്ട് ലക്ഷത്തിലേറെ രൂപ നല്‍കണമെന്ന അവസ്ഥയാണ്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ജൂണ്‍ ഒന്‍പതിന് കൊച്ചി-ദുബായ് യാത്രയ്ക്ക് ഒരാള്‍ക്ക് 32,000 രൂപയാണ് നിരക്ക്.

റമദാന്‍ തുടങ്ങിയത് മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവുണ്ടായിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് ടിക്കറ്റ് വിലയില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും. ഒരാഴ്ച്ച മുതല്‍ ഒരു മാസം വരെയുള്ള ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ കുടുംബത്തെ കാണാനെത്തുന്ന പ്രവാസികള്‍ക്കാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കുടൂതല്‍ വിനയായിരിക്കുന്നത്. ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.