ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍വിലക്കുറവില്‍ സ്വര്‍ണ്ണം വാങ്ങാം; കേന്ദ്ര ബജറ്റ് ഇന്ത്യക്ക് തിരിച്ചടിയാകും

ഇന്ന് യുഎഇയില് 24 കാരറ്റിന് 169.25 ദിര്ഹമാണ് വില. ഇന്ത്യന് രൂപയില് കണക്കാക്കുമ്പോള് ഇത് 3169 രൂപ വരും.
 | 
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍വിലക്കുറവില്‍ സ്വര്‍ണ്ണം വാങ്ങാം; കേന്ദ്ര ബജറ്റ് ഇന്ത്യക്ക് തിരിച്ചടിയാകും

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 12.5 ശതമാനമായാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ സ്വര്‍ണ വിപണിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.

ഇന്ത്യയിലെ സ്വര്‍ണവിലയിലുണ്ടാകുന്ന തളര്‍ച്ച ഗള്‍ഫ് വിപണിയെ ശക്തിപ്പെടുത്തും. ഗള്‍ഫില്‍ നിന്ന് വലിയ ലാഭത്തില്‍ സ്വര്‍ണം ലഭിക്കും. നിലവില്‍ ഒരു ഗ്രാമിന് ഇന്ത്യയേക്കാള്‍ 200 രൂപ കുറവാണ് ഗള്‍ഫിലെ വിപണി വില. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇത് 400 രൂപ വരെ കുറവുണ്ടാകാന്‍ കാരണമാകും. യു.എ.ഇയിലെ സ്വര്‍ണ വ്യാപാരികള്‍ക്കാണ് പുതിയ സാഹചര്യം ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുകയെന്നാണ് സൂചന.

ഇന്ന് യുഎഇയില്‍ 24 കാരറ്റിന് 169.25 ദിര്‍ഹമാണ് വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഇത് 3169 രൂപ വരും. 22 കാരറ്റിനാകട്ടെ 159 ദിര്‍ഹമാണ് (2968 ഇന്ത്യന്‍ രൂപ) വില. കേരളത്തില്‍ 3205 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. ഇതിന് പുറമെ മൂന്ന് ശതമാനം ജി.എസ്.ടിയും നല്‍കണം.