കൊച്ചി: യുകെയില്‍ നിന്നുള്ള ആദ്യ വിമാനത്തില് മുംബൈയില് എത്തിയ പ്രവാസികള്ക്ക് നിര്ബന്ധിത പെയ്ഡ് ക്വാറന്റൈന്‍. ലണ്ടനില്‍ നിന്നെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ ഹോട്ടല്‍ മുറിയില്‍ വന്‍തുക വാടക കൊടുത്ത് കഴിയേണ്ടി വന്നത്. മുംബൈയില്‍ എത്തിയതിന് ശേഷം വിമാനത്താവളത്തില്‍ നിന്ന് ക്വാറന്റൈന്‍ സെന്ററിലേക്ക് പോകുന്നതിനായി ബസ് ചാര്‍ജ് ഇനത്തില്‍ 600 രൂപ നല്‍കേണ്ടതായും വന്നു. മാധ്യമപ്രവര്‍ത്തകനായ രാജേഷ് കൃഷ്ണയാണ് ഈ വിവരം ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടത്.
5000 രൂപയ്ക്ക് മേല്‍ ദിവസ വാടകയുള്ള മുറിയാണ് ഇതില്‍ ഒരാള്‍ക്ക് നല്‍കിയത്. കുറഞ്ഞ വാടകയുള്ള മുറിയില്ലേ എന്ന് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഹോട്ടലില്‍ താമസിക്കണമെന്നായിരുന്നു ഒപ്പമെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് വിദ്യാര്‍ത്ഥി അറിയിച്ചു. 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ ഒരു ലക്ഷം രൂപയോളം വേണ്ടി വരും എന്നതിനാല്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്ത് വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കൊപ്പം മുറി പങ്കിടുകയാണ് ഈ വിദ്യാര്‍ത്ഥിയെന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം
ലേറ്റസ്റ്റ് ഒരു വാർത്ത പറയാം…
ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് ആദ്യ ഫ്ലൈറ്റ് പറന്നു. മുംബൈയിൽ സ്ഥിര താമസക്കാരായ, ഒരേ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികൾ ആണ് അതിൽ പോകാൻ വേണ്ടി അപേക്ഷിച്ചിരുന്നതെങ്കിലും രണ്ടു പേർക്കു മാത്രമേ സീറ്റ് ലഭിച്ചുള്ളൂ.
മുംബൈ എയർപോർട്ടിൽ അഞ്ചു മണിക്കൂറോളം ചിലവാക്കി എമിഗ്രേഷൻ ക്ലിയർ ചെയ്തു. ക്വാറന്റയിൻ സെൻററിലേക്ക് കൊണ്ടുപോകാനുള്ള ഒരു ബസ് വന്നു നിന്നു. ടിക്കറ്റ് പൈസക്കായി കണ്ടക്ടർ കൈനീട്ടി 600 രൂപ. ഇന്ത്യൻ റുപ്പീസ് ഇല്ലെങ്കിൽ പൗണ്ടും എടുക്കും അത്രേ. ഏകദേശം 40 മിനിറ്റോളം ഓടി ബസ് ഒരു ഹോട്ടലിനു മുന്നിൽ എത്തി.
ഹോട്ടൽ റിസപ്ഷനിസ്റ്റ് റൂം താരിഫുകൾ പരിചയപ്പെടുത്തി. ഏറ്റവും കുറഞ്ഞ മുറിക്ക് 5000 പ്ലസ് ടാക്സ്. കുറഞ്ഞ മുറി ഒന്നുമില്ലേ അല്ലെങ്കിൽ മറ്റു ഹോട്ടൽ നോക്കിക്കൂടെ എന്ന ചോദ്യത്തിന്. അവർ ചൂണ്ടിക്കാണിക്കുന്ന ഹോട്ടലിൽ താമസിക്കണമെന്ന് കൂടെ വന്ന ഉദ്യോഗസ്ഥന്റെ നിർദേശം വന്നു.
5000 + tax ദിവസ വാടക ഉള്ള റൂമിലാണ് ഇപ്പോൾ ആ കുട്ടി. 14 ദിവസത്തേക്ക് കണക്കുകൂട്ടിയപ്പോൾ ഒരു ലക്ഷം രൂപയോളം. അപകടകരമായ ഒരു കാര്യം കൂടി വെളിപ്പെടുത്താം. അത്രയ്ക്ക് പൈസ കൈയിൽ ഇല്ലാത്തതിനാൽ കൂടെ വന്ന ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്ത് അതേ ഫ്ലൈറ്റിൽ വന്ന ഒരാളുമായി റൂം ഷെയർ ചെയ്യുകയാണ് അയാൾ..!!
കൂട്ടത്തിൽ ടിക്കറ്റ് ലഭിക്കാതിരുന്ന കുട്ടി ഇപ്പോൾ എന്നെ വിളിച്ചു. “ഇത്ര പൈസ ചിലവാകുമെങ്കിൽ അടുത്ത ഫ്ലൈറ്റിൽ സീറ്റുണ്ടെങ്കിൽ തന്നെ പോകാതിരുന്നാൽ കുഴപ്പമാകുമോ ചേട്ടാ” എന്നാണ് ചോദിച്ചത്..!!
പ്രവാസികൾക്കായി 2 ലക്ഷം റൂമുകൾ സൗജന്യമായി ഒരുക്കി കാത്തിരിക്കുകയാണ് കേരളം. എല്ലാവരെയും നമ്മൾ ഉൾക്കൊള്ളും. അതിനുള്ള സാവകാശം ഭരണ സംവിധാനത്തിന് നമ്മൾ കൊടുത്തേ മതിയാവൂ.
ഒരു നിയന്ത്രണവുമില്ലാതെ കയറിവരാൻ ശ്രമിച്ചവരെ തടഞ്ഞതാണ് ഇന്നത്തെ കുറ്റം. ഒരു പണിയുമില്ലാതെ ഈ കുറ്റം കണ്ടുപിടിക്കാൻ കഴിയുന്നത് നമ്മൾ സർവ്വസുരക്ഷിതരായതു കൊണ്ടാണ്.
നിങ്ങൾ അവിരാമം അധ്വാനിക്കുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഭരണ സംവിധാനത്തെയും ഒന്നും ഓർക്കണ്ട, രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്ത ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും എങ്കിലും ഓർക്കണം.
മറ്റാരെ മറന്നാലും അവരെ മാത്രമെങ്കിലും ഓർത്തേ മതിയാവൂ…!
നമ്മൾ ഓരോരുത്തരും കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ ഈ താൽക്കാലിക സുരക്ഷ ദയവായി വാശി പിടിച്ച് തകർക്കരുത് .
അപേക്ഷയാണ് ‘മരണം’ കൊണ്ട് ‘ഭരണം’ നേടാൻ ശ്രമിക്കുന്നവരോട് …!
ലേറ്റസ്റ്റ് ഒരു വാർത്ത പറയാം…
ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് ആദ്യ ഫ്ലൈറ്റ് പറന്നു. മുംബൈയിൽ സ്ഥിര താമസക്കാരായ, ഒരേ…
Posted by Rajesh Krishna on Sunday, May 10, 2020