പണം നൽകിയില്ല; ദുബായിൽ ലൈംഗികത്തൊഴിലാളി ഇടപാടുകാരനെ തീവച്ചു കൊന്നു

പണം നൽകാതിരുന്ന ഇടപാടുകാരനെ ലൈംഗികത്തൊഴിലാളി തീകൊളുത്തി കൊന്നു. 28 കാരിയായ ബംഗ്ലാദേശി വനിതയാണ് പ്രതി.
 | 
പണം നൽകിയില്ല; ദുബായിൽ ലൈംഗികത്തൊഴിലാളി ഇടപാടുകാരനെ തീവച്ചു കൊന്നു

 

അബുദാബി: പണം നൽകാതിരുന്ന ഇടപാടുകാരനെ ലൈംഗികത്തൊഴിലാളി തീകൊളുത്തി കൊന്നു. 28 കാരിയായ ബംഗ്ലാദേശി വനിതയാണ് പ്രതി. കേസിൽ ദുബായ് ക്രിമിനൽ കോടതി തിങ്കളാഴ്ച വാദം കേട്ടു.

ഏപ്രിൽ മൂന്നിനാണ് സംഭവം. രണ്ട് പുരുഷന്മാർക്കൊപ്പം വൈകിട്ട് നാല് മണിക്ക് കൊല്ലപ്പെട്ടയാൾ അപ്പാർട്ട്‌മെന്റിലേക്ക് കയറിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു മണിക്കൂറിന് ശേഷം ബുർഖ ധരിച്ച രണ്ട് സ്ത്രീകൾ എത്തിയപ്പോൾ ഇയാൾ വാതിൽ തുറന്ന് കൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏഴുമണിയോടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും പുറത്തേക്ക് പോയി. കൊല്ലപ്പെട്ടയാളും യുവതിയും മാത്രമേ ആ സമയം വീടിനകത്ത് ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാത്രി 10.20 ന് വീടിനകത്ത് നിന്നും പുക ഉയരുന്നതിന് മുൻപ് യുവതി ധൃതിയിൽ വാതിലടച്ച് പുറത്തേക്ക് പോകുന്ന കാഴ്ചയാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.

ഇതിനിടെ യുവതിയുടെ ഫോണിലേയ്ക്ക് വന്ന കോളുകളെ ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായി. കൊല്ലപ്പെട്ടയാൾ ഈ സമയം മദ്യപിച്ചിരുന്നതായും തനിക്ക് പണം നൽകാൻ വിസമ്മിച്ചതായും യുവതി പറയുന്നു. ഇയാൾ ഉറങ്ങിയ തക്കം നോക്കി രണ്ട് മൊബൈൽ ഫോണും സ്വർണമാലയും കൈക്കലാക്കി കടന്നു കളഞ്ഞതായി യുവതി ഏറ്റുപറഞ്ഞു.

വീട്ടിൽ നിന്നും പുറത്ത് കടക്കുന്നതിന് മുൻപ് ഇയാളുടെ വസ്ത്രങ്ങൾക്ക് തീവച്ച ശേഷം അത് സോഫയിലേക്ക് വലിച്ചെറിഞ്ഞ് മുറി പുറത്ത് നിന്നും പൂട്ടുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പുക ശ്വസിച്ചതാണ് ഇയാളുടെ മരണത്തിന് കാരണമെന്നും പോലീസ് പറയുന്നു.

രണ്ട് പുരുഷന്മാരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളാണ് ഇരുവരും. ഇയാൾക്കൊപ്പം അപ്പാർട്ട്‌മെന്റിൽ പോയതായും 45 കാരനായ ഇന്ത്യക്കാരനാണ് രണ്ട് ലൈംഗികത്തൊഴിലാളികളെ അവിടേയ്ക്ക് അയച്ചതെന്നും ഇവർ സമ്മതിച്ചു. സംഭവ ദിവസം ഇവർ മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. ജൂലൈ ആറിന് കോടതി വീണ്ടും കേസിൽ വാദം കേൾക്കും.