യുക്മ കേരളാപൂരം 2019 ആദ്യ ഹീറ്റ്സില്‍ മാറ്റുരയ്ക്കുന്നത് നാല് ജലരാജാക്കന്മാര്‍

പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില് ഏറ്റുമുട്ടുന്ന ടീമുകള് സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്.
 | 
യുക്മ കേരളാപൂരം 2019 ആദ്യ ഹീറ്റ്സില്‍ മാറ്റുരയ്ക്കുന്നത് നാല് ജലരാജാക്കന്മാര്‍

യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാനഘട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളംകളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം-2019നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ്.

മത്സര വള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്‌സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകള്‍ ) മൂന്നാം സ്ഥാനങ്ങള്‍ ലഭിക്കുന്ന ആറു ടീമുകളില്‍ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേര്‍ത്ത് (16 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേക്ക് പ്രവേശിക്കും.

പ്രാഥമിക ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ആദ്യ ഹീറ്റ്‌സില്‍ പങ്കെടുക്കുന്ന ടീം, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.

ഹീറ്റ്‌സ്-1 (ടീം, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍)

1 തകഴി, ബി.സി.എംസി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം, ജോളി തോമസ്
2 കരുവാറ്റ, ശ്രീവിനായക ബോട്ട് ക്ലബ്, ജഗദീഷ് നായര്‍
3 വേമ്പനാട്, ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്, ജിന്‍സ് ജോര്‍ജ്
4 ചമ്പക്കുളം, വാറിങ്ടണ്‍ ബോട്ട് ക്ലബ്, വാറിങ്ടണ്‍, ജോജോ തിരുനിലം

യു.കെയിലെ കരുത്തന്മാരായ ബര്‍മ്മിങ്ഹാം ബി.സി.എംസിയുടെ സ്വന്തം ബോട്ട് ക്ലബ് മത്സരിക്കാനെത്തുന്നത് തകഴി വള്ളത്തിലാണ്. ജോളി തോമസ് ക്യാപ്റ്റനായ ടീമിന്റെ സ്‌പോണ്‍സേഴ്‌സ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയാണ്. യുക്മ കായിക മേളകളിലും ഓള്‍ യുകെ വടംവലി മത്സരങ്ങളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ബി.സി.എംസി കഴിഞ്ഞ വര്‍ഷത്തെ വള്ളംകളിയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.

കഴിഞ്ഞ തവണ അമ്പലപ്പുഴ ചുണ്ടനില്‍ തുഴഞ്ഞ ജഗദീഷ് നായരും സംഘവും ഇത്തവണ കരുവാറ്റ ചുണ്ടനിലാണ് മത്സരത്തിനെത്തുന്നത്. വള്ളം മാറിയതിനൊപ്പം ശ്രീവിനായക എന്ന പേരില്‍ പുതിയ പുതിയ ബോട്ട് ക്ലബും രൂപീകരിച്ചിരിക്കുകയാണ് എക്കാലവും യുക്മയുടെ സന്തത സഹചാരിയും വള്ളം കളി പ്രേമിയുമായ അദ്ദേഹം. ക്ലബ്ബിന്റെ സ്‌പോണ്‍സേഴ്‌സ് നോട്ടിംഗ്ഹാമില്‍ നിന്നുള്ള ആക്‌സിഡന്റ് സൊലൂഷന്‍സ് ആണ്.

ജിന്‍സ് ജോര്‍ജ് നേതൃത്വം നല്‍കുന്ന വേമ്പനാട് ചുണ്ടനിലെ തുഴക്കാര്‍ ഏതൊരു ടീമിനോടും കിടപിടിക്കാന്‍ പോന്നവരാണ്. ക്ലബ്ബിന്റെ സ്‌പോണ്‍സേഴ്‌സ് സീക്കോം അകൗണ്ടന്‍സി സര്‍വീസസാണ്.

ചരിത്രപ്രസിദ്ധമായ ചമ്പക്കുളം വള്ളം തുഴയാനിറങ്ങുന്നത് വാറിങ്ടണ്‍ ബോട്ട് ക്ലബിന്റെ ചുണക്കുട്ടികളാണ്. ജോജോ തിരുനിലം നയിക്കുന്ന ടീം കഠിനമായ പരിശീലനത്തിന്റെയും പരിചയ സമ്പത്തിന്റെയും പിന്‍ബലത്തില്‍ ഇത്തവണത്തെ കറുത്ത കുതിരകള്‍ ആകുവാനുള്ള ഉറച്ച തീരുമാനത്തിലാണ്. ക്ലബ്ബിന്റെ സ്‌പോണ്‍സേഴ്‌സ് ഗ്രീന്‍ പാം മറൈന്‍ കണ്‍സള്‍ട്ടന്‍സി ലിമിറ്റഡാണ്.

(വാര്‍ത്ത: ജേക്കബ് കോയിപ്പള്ളി)