തുഷാറിനെതിരായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍ന്നേക്കും; അനുനയ ശ്രമങ്ങള്‍ തുടരുന്നു
ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പരാതിക്കാരനുമായി തുഷാറും മധ്യസ്ഥരും വീണ്ടും ചര്‍ച്ച നടത്തും. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. എന്നാല്‍ ലഭിക്കാനുള്ള പണം മുഴുവന്‍ തന്നാല്‍ മാത്രമേ കേസ് പിന്‍വലിക്കുകയുള്ളുവെന്ന നിലപാടിലാണ് പരാതിക്കാരനായ നാസില്‍ അബ്ദുള്ള.
കഴിഞ്ഞ ദിവസം നാസിലുമായി തുഷാര് വെള്ളാപ്പള്ളി അര മണിക്കൂറോളം ചര്ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതിലും പ്രശ്‌ന പരിഹാരമായില്ല. ഇന്ന് വീണ്ടും മധ്യസ്ഥ ചര്‍ച്ച നടക്കും. നേരത്തെ കേസ് കോടതിക്ക് പുറത്ത് തീര്‍ക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറി. തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി പിടിച്ചു വെച്ചിരിക്കുന്നതിനാല്‍ കേസ് തീരുന്നത് വരെ യുഎഇ വിടാനാകില്ല.
തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന വാദങ്ങളും നേരത്തെ തുഷാര്‍ ഉന്നയിച്ചിരുന്നു. ഇവയൊന്നും കോടതിയില്‍ നിലനിന്നില്ല. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്. പത്ത് മില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് തുഷാര്‍ വെള്ളാപ്പള്ളി മുന്‍ ബിസിനസ് പങ്കാളി കൂടിയായ നാസിലിന് നല്‍കിയെന്നാണ് കുറ്റപത്രം. തുഷാര്‍ ഇയാളുമായി ചേര്‍ന്ന് മുന്‍പ് യു.എ.ഇ ആസ്ഥാനമായി ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു.
കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. എന്നാല്‍ കമ്പനി തകര്‍ന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മുങ്ങി. ഈ സമയത്ത് നാസിലിന് ഏതാണ്ട് പത്തൊമ്പതര കോടി രൂപയുടെ ചെക്ക് തുഷാര്‍ കൈമാറിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം ലഭിക്കാന്‍ നാസില്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. സ്വാധീനം ഉപയോഗിച്ച് തുഷാര്‍ പണം തരാതിരിക്കാന്‍ ശ്രമിച്ചതായി നാസില്‍ ആരോപിക്കുന്നു.
സ്വദേശിയായ വ്യക്തിയുടെ മധ്യസ്ഥതയില്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് നാസില്‍ വെള്ളാപ്പള്ളിയെ അജ്മാനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്. അതേസമയം പത്തുവര്‍ഷം മുന്‍പ് നല്‍കിയ ചെക്ക് അസാധുവാണെന്നാണ് തുഷാറിന്റെ വാദം.