നേതാവായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇറാഖ് യുദ്ധത്തിന് ലേബര്‍ പാര്‍ട്ടിയുടെ പേരില്‍ മാപ്പ് ചോദിക്കുമെന്ന് ജെറമി കോര്‍ബിന്‍
ലണ്ടന്‍: നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല് ഇറാഖി അധിനിവേശത്തിന് ലേബര് പാര്ട്ടിയ്ക്ക് വേണ്ടി താന് മാപ്പ് ചോദിക്കുമെന്ന് ജെറമി കോര്ബിന്. 2003ലെ ഇറാഖ് അധിനിവേശം മൂലം കഷ്ടപ്പെടേണ്ടി വന്ന ബ്രിട്ടീഷ് ജനതയോടും ഇറാഖി ജനതയോടും താന് മാപ്പ് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖിന്റെ മുറിവുകളുടെ ഉത്തരവാദിത്തം പതിഞ്ഞ പാര്ട്ടി എന്ന നിലയില് ഇത്തരം ഒരു മാപ്പപേക്ഷ വളരെ പ്രതീകാത്മകമാണ്. പന്ത്രണ്ട് വര്ഷമായി അമേരിക്ക നടത്തിക്കൊണ്ടിരുന്ന അധിനിവേശത്തില് പങ്കാളിയാകുകയായിരുന്നു ബ്രിട്ടന്.
ഭാവിയില് ബ്രിട്ടന് സൈനിക നടപടികളില് നിന്ന് ഒഴിഞ്ഞ് നില്ക്കുമെന്നും കോര്ബിന് വ്യക്തമാക്കി.
സിറിയയിലും ഇറാഖിലും ഐഎസിനെതിരെ നടത്തുന്ന വ്യോമാക്രമണത്തില്‍ പങ്കാളിയാകാനുളള ഡേവിഡ് കാമറൂണിന്റെ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2020ല്‍ ലേബറിന്റെ വിജയം ഉറപ്പാക്കണമെങ്കില്‍ ഇത്തരം കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇറാഖ് അധിനിവേശകാലത്ത് 2,19,000 പേരാണ് കൊല്ലപ്പെട്ടത്. 179 ബ്രിട്ടീഷുകാരും 4425 അമേരിക്കക്കാരും ഈ യുദ്ധത്തില്‍ മരിച്ചു. ഇറാഖ് യുദ്ധം അന്വേഷിക്കുന്ന ചില്‍കോട്ട് കമ്മീഷന്റെ റിപ്പോര്‍ട്ട് അനന്തമായി വൈകുന്ന സാഹചര്യത്തിലാണ് കോര്‍ബിന്റെ ഈ പ്രഖ്യാപനം.
റിപ്പോര്‍ട്ട് വൈകുന്നത് ശരിയല്ല. റിപ്പോര്‍ട്ട് വരുന്നത് വരെ നമ്മുടെ തെറ്റ് തിരിച്ചറിയാനും അംഗീകരിക്കാനും നില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചില്‍കോട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രഖ്യാപന സമയം സര്‍ക്കാര്‍ അടുത്ത മാസം അറിയിച്ചേക്കുമെന്ന് സൂചനയുണ്ട്. അടുത്ത കൊല്ലം റിപ്പോര്‍ട്ട് പ്രഖ്യാപിച്ചേക്കും. അന്വേഷണ കമ്മീഷനെ നിയമിച്ചിട്ട് ആറ് വര്‍ഷമായി. ടോണി ബ്ലയറിനും സര്‍ക്കാരിലെ മറ്റ് ഉന്നത സ്ഥാനത്തുളളവര്‍ക്കും റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാകുമെന്നാണ് സൂചന.
കോര്‍ബിന്റെ മുഖ്യ എതിരാളിയായ യിവെറ്റ് കൂപ്പറും കഴിഞ്ഞ ദിവസം 2003ലെ സൈനിക നടപടിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. നടപടിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത ആള്‍ കൂടിയാണ് ഇവര്‍. ലേബര്‍ സര്‍ക്കാര്‍ തെറ്റ് ചെയ്തു എന്നാണ് ബിബിസിയുടെ ഒരു അഭിമുഖത്തില്‍ ഇവര്‍ പരാമര്‍ശിച്ചത്. എന്താണ് സംഭവിച്ചതെന്നറിയാന്‍ ചില്‍കോട്ട് റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞു.
ജനങ്ങളെ നശിപ്പിക്കാനുളള ആയുധങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും തന്ത്രപരമായി സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് അവരുടെ നിലപാട്. വളരെ നിര്‍ണായക ഘട്ടത്തില്‍ അഫ്ഗാനില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അനുകൂലിച്ച് വോട്ട് ചെയ്തതിലും അവര്‍ ഖേദം പ്രകടിപ്പിച്ചു. നമ്മള്‍ ഏവരും അതിലുള്‍പ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.