‘തോല്‍ക്കാതെ’ കിവികള്‍ക്ക് നഷ്ടമായ വിശ്വകിരീടം; വിവാദങ്ങള്‍ പിന്തുടരുന്ന സൂപ്പര്‍ ഓവര്‍

നിശ്ചിത 50 ഓവറില് ഇരു ടീമുകളും 241 റണ്സ് മാത്രം നേടിയതോടെയാണ് മത്സരം സൂപ്പര് ഓവറിന്റെ ആവേശത്തിലേക്ക് നീങ്ങിയത്
 | 
‘തോല്‍ക്കാതെ’ കിവികള്‍ക്ക് നഷ്ടമായ വിശ്വകിരീടം; വിവാദങ്ങള്‍ പിന്തുടരുന്ന സൂപ്പര്‍ ഓവര്‍

ലണ്ടന്‍: ലോഡ്‌സിലെ പതിനായിരങ്ങളെ സാക്ഷിയാക്കി ഇംഗ്ലണ്ട് കപ്പുയര്‍ത്തുമ്പോള്‍ കുറച്ചുമാറി തോല്‍ക്കാതെ വിശ്വകിരീടം നഷ്ടമായ കെയ്ന്‍ വില്യംസണും കൂട്ടരുമുണ്ടായിരുന്നു. ഒരുപക്ഷേ തോല്‍ക്കാതിരുന്നിട്ടും കിരീടം നഷ്ടമാകുന്ന ലോകത്തിലെ ആദ്യത്തെ ടീമാകും ന്യൂസിലാന്‍ഡ്. സൂപ്പര്‍ ഓവര്‍ നിയമങ്ങളിലെ ചെറിയൊരു ആനുകൂല്യത്തില്‍ വിജയികളെ നിര്‍ണയിക്കേണ്ടി വരുന്നത് വലിയ അപാകതയാണെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്ത്യയുടെ മുന്‍താരങ്ങളായ യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഗൗതം ഗംഭീര്‍ എന്നിവര്‍ ബൗണ്ടറികളുടെ എണ്ണം നോക്കിയുള്ള വിജയികളെ തീരുമാനിക്കുന്ന നടപടി ഒട്ടും പ്രായോഗികവും ശാസ്ത്രീയവുമല്ലെന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ വിജയികളെ നിര്‍ണയിക്കുന്നതിലും ഭേദം ട്രോഫി പങ്കിട്ടെടുക്കുന്നതാണെന്ന് മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. മുന്‍പും സമാന വിവാദങ്ങള്‍ സൂപ്പര്‍ ഓവറിനെ പിന്‍പറ്റി ഉടലെടുത്തിരുന്നു.

ബൗണ്ടറികളുടെ എണ്ണത്തില്‍ വിജയികളെ നിര്‍ണയിക്കുന്ന രീതി ഉചിതമായതല്ലെന്നും ഈ നിയമത്തിന് മാറ്റം വരേണ്ടതാണെന്നും ഓസീസ് ഇതിഹാസം ബ്രെറ്റ് ലീയും വ്യക്തമാക്കി. ഈ നിയമം പരിഹാസ്യമാണെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്ററും എം.പിയുമായി ഗൗതം ഗംഭീറിന്റെ വിമര്‍ശനം. ഇത് വിശ്വസിക്കാനാകാത്ത തോല്‍വിയാണ്. ബൗണ്ടറി നിയമം എന്താണെന്ന് പോലും എനിക്ക് അറിവുണ്ടായിരുന്നില്ല. പക്ഷേ ഞങ്ങള്‍ പിന്നിലാണെന്ന് മത്സരശേഷം മനസിലായി. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.

നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും 241 റണ്‍സ് മാത്രം നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിന്റെ ആവേശത്തിലേക്ക് നീങ്ങിയത്. അവിടെയും 15 റണ്‍സുമായി ടൈ ആയതോടെ, കിരീട നിര്‍ണയം കളിയിലെ ബൗണ്ടറികളുടെ എണ്ണത്തിലായി. അവിടെ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 2015 മെല്‍ബണിന് പിന്നാലെ, 2019 ലോഡ്‌സിലും കിവികളുടെ കണ്ണീര്‍ വീണാണ് ലോകകപ്പ് ഫൈനല്‍ അവസാനിച്ചത്. ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ലോക ക്രിക്കറ്റ് ചാമ്പ്യനായതോടെ ക്രിക്കറ്റ്, ഫുട്ബാള്‍, റഗ്ബി ലോകകപ്പുകള്‍ കീഴടക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്.