ദക്ഷിണാഫ്രിക്കന്‍ വാലറ്റം ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു; ഒടുവില്‍ അശ്വിന് മുന്നില്‍ കീഴടങ്ങി

സ്കോറിംഗിന്റെ വേഗത കൂട്ടാന് ശ്രമിച്ച് നായകന് ഡുപ്ലസിയും വീണെങ്കിലും ഒമ്പതാം വിക്കറ്റില് ദക്ഷിണാഫ്രിക്ക ഉയര്ത്തെണീറ്റു.
 | 
ദക്ഷിണാഫ്രിക്കന്‍ വാലറ്റം ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു; ഒടുവില്‍ അശ്വിന് മുന്നില്‍ കീഴടങ്ങി

പുനൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 275 റണ്‍സിന് പുറത്ത്. നേരത്തെ ഡബിള്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോലിയുടെ ബലത്തില്‍ ഇന്ത്യ 601 റണ്‍സെടുത്തിരുന്നു. ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍ നാലും ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റും വീഴ്ത്തി. മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്.

ഡീന്‍ എല്‍ഗാര്‍(6). ഏയ്ഡന്‍ മാര്‍ക്രം(0), തെംബാ ബാവുമ(8) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ തന്നെ വീണിരുന്നു. മൂന്നാം ദിനം അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിന് മുന്‍പ് ഇന്ത്യ നാലാം വിക്കറ്റെടുത്തു. നോര്‍ജെയെ മുഹമ്മദ് ഷമി സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ ഡി ബ്രൂയ്ന്‍, ഉമേഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി. പിന്നീടെത്തിയ ഡികോക്ക് ഡുപ്ലസിയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അധിക ദൂരം പോയില്ല. ഡികോക്കിന്റെ കുറ്റിപിഴുത് അശ്വന്‍ മത്സരം തിരികെ പിടിച്ചു. ലഞ്ചിന് ശേഷം സെന്യൂരന്‍ മുത്തുസ്വാമിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ ഇന്ത്യ പൂര്‍ണ ആധിപത്യം സ്ഥാപിച്ചു.

സ്‌കോറിംഗിന്റെ വേഗത കൂട്ടാന്‍ ശ്രമിച്ച് നായകന്‍ ഡുപ്ലസിയും വീണെങ്കിലും ഒമ്പതാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തെണീറ്റു. വെര്‍മോണ്‍ ഫിലാന്‍ഡറും(പുറത്താവാതെ 44)*, കേശവ് മഹാരാജും(132 പന്തില്‍ 72) ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. ഇരുവരും ചേര്‍ന്ന് 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ വാലറ്റത്തെ പുറത്താക്കാന്‍ വെള്ളം കുടിച്ചുവെന്ന് വേണം പറയാന്‍. എന്നാല്‍ സെഞ്ച്വറിയിലേക്ക് കുതിച്ച മഹാരാജിനെ അശ്വിന്‍ വീഴ്ത്തി. പിന്നാലെ റബാഡയും വീണതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 275ല്‍ അവസാനിച്ചു.

നേരത്തെ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ് (പുറത്താവാതെ 254) ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാളിന്റെ (195 പന്തില്‍ 108)സെഞ്ച്വറിയോടെയാണ് ഇന്ത്യ തുടങ്ങുന്നത്. പിന്നീട് ചേതശ്വര്‍ പൂജാരയുടെ(112 പന്തില്‍ 58) അര്‍ധ സെഞ്ച്വറി. നായകന്‍ കോലിക്ക് പിന്തുണ നല്‍കി രഹാനെയും(168 പന്തില്‍ 59) അര്‍ധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ വലിയ സ്‌കോറിലെത്തുമെന്ന് ഉറപ്പായി. അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശിയ കോലിയും ജഡേജയും(104 പന്തില്‍ 91) ഇന്ത്യയെ അതിവേഗം 600ല്‍ എത്തിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.