രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയത്തിനരികെ; പൊരുതാന്‍ ദക്ഷിണാഫ്രിക്കന്‍ ഫിലാന്‍ഡറും മഹരാജും

ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര് രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
 | 
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയത്തിനരികെ; പൊരുതാന്‍ ദക്ഷിണാഫ്രിക്കന്‍ ഫിലാന്‍ഡറും മഹരാജും

പുനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയത്തിനരികെ. മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കാം. അവസാനം വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ ഇന്നിംഗ്‌സില്‍ വാലറ്റത്ത് പൊരുതി നിന്ന വെര്‍നോണ് ഫിന്‍ലാഡറും(33), കേശവ് മഹാരാജുമാണ്(17) ക്രീസില്‍. കഴിഞ്ഞ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ കൂടിയാണ് കേശവ് മഹാരാജ്. ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ ഉയര്‍ത്തിയ 601 റണ്‍സ് മറികടക്കണമെങ്കില്‍ ദക്ഷിണാഫ്രിക്ക് 154 റണ്‍സ് കൂടി നേടണം. ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ മാത്രമാണ് സന്ദര്‍ശകരുടെ നിരയില്‍ തിളങ്ങിയത്. 72 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത എല്‍ഗറിനെ അശ്വിനാണ് വീഴ്ത്തിയത്. മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം പരാജയപ്പെട്ടു. വാലറ്റത്ത് വെര്‍മോണ്‍ ഫിലാന്‍ഡറും(പുറത്താവാതെ 44)*, കേശവ് മഹാരാജും(132 പന്തില്‍ 72) ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. എന്നാല്‍ കേശവിനെ വീഴ്ത്തി അശ്വിന്‍ ഇന്ത്യയെ മത്സരത്തില്‍ തിരികെ കൊണ്ടുവന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചതോടെ അമ്പയര്‍മാര്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നാലാം ദിനം വിരാട് കോലി ദക്ഷിണാഫ്രിക്കയെ ഫോണോ ഓണിന് അയച്ചു. ഓപ്പണര്‍ മാക്രമിനെ രണ്ടാം പന്തില്‍ തന്നെ വീഴ്ത്തി ഇഷാന്ത് ശര്‍മ്മ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നാലെ ബ്രൂയ്നെ ഉമേഷ് സാഹയുടെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിംഗ്സിലും ബ്രൂയ്ന്‍ ഉമേഷിന് വിക്കറ്റ് നല്‍കി മടങ്ങിയിരുന്നു. നായകന്‍ ഡുപ്ലസി നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്തെങ്കിലും ഫലമുണ്ടായില്ല. 54 പന്തില്‍ 5 റണ്‍സ് മാത്രമാണ് ഡുപ്ലസി നേടിയത്. എന്നാല്‍ അശ്വിന്‍ സ്പിന്‍ തന്ത്രത്തില്‍ വീണു. ഡികോക്ക്, ബവുമ, സെന്യൂരന്‍ മുത്തുസ്വാമി എന്നിവര്‍ രണ്ടാം ഇന്നിംഗ്‌സിലും പരാജയപ്പെട്ടതോടെ ദക്ഷിണാഫ്രിക്കയുടെ പതനം ഏതാണ്ട് പൂര്‍ണമായിരിക്കുകയാണ്.

നേരത്തെ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ് (പുറത്താവാതെ 254) ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാളിന്റെ (195 പന്തില്‍ 108)സെഞ്ച്വറിയോടെയാണ് ഇന്ത്യ തുടങ്ങുന്നത്. പിന്നീട് ചേതശ്വര്‍ പൂജാരയുടെ(112 പന്തില്‍ 58) അര്‍ധ സെഞ്ച്വറി. നായകന്‍ കോലിക്ക് പിന്തുണ നല്‍കി രഹാനെയും(168 പന്തില്‍ 59) അര്‍ധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ വലിയ സ്‌കോറിലെത്തുമെന്ന് ഉറപ്പായിരുന്നു. അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശിയ കോലിയും ജഡേജയും(104 പന്തില്‍ 91) ഇന്ത്യയെ അതിവേഗം 600ല്‍ എത്തിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.