ലോർഡ് ഓഫ് ദി റിങ്‌സിന്റെ ക്യാമറമാൻ ആൻഡ്രൂ ലെസ്നി അന്തരിച്ചു
സിഡ്‌നി: ലോർഡ് ഓഫ് ദി റിങ്സ്, ഹോബിററ് എന്നീ ചിത്രങ്ങളുടെ ക്യാമറമാൻ ആൻഡ്രൂ ലെസ്നി(59) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ലോർഡ് ഓഫ് ദി റിങ്സ് ചലച്ചിത്ര പരമ്പരയിലെ ഫെലോഷിപ് ഓഫ് ദി റിംഗ്സ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ഓസ്കാർ ലഭിച്ചിട്ടുണ്ട്. റസൽ ക്രോ സംവിധാനം നിർവഹിച്ച ദി വാട്ടർ റിവൈനർ ആണ് അവസാന ചിത്രം. വെളിച്ചത്തിന്റെ മാസ്റ്ററും പ്രതിഭയുമായ ആൻഡ്രൂ ലെസ്നിയുടെ നിര്യാണം ഹൃദയം തകർക്കുന്ന വാർത്തയാണിതെന്ന് റസൽ ക്രോ തന്റെ ട്വിറ്ററിൽ കുറിച്ചു.
2002 ലാണ് ആൻഡ്രൂ ലെസ്‌നിക്ക് ഓസ്‌കാർ പുരസ്‌കാരം ലഭിച്ചത്. 1995 ലെ ബേബ എന്ന ചിത്രത്തിലെ ഛായാഗ്രഹണ മികവ് കണ്ടിട്ടാണ് ലോർഡ് ഓഫ് റിങ്‌സിന്റെ സംവിധായകൻ പീറ്റർ ജാക്‌സൺ തന്റെ സ്വപ്‌ന പദ്ധതിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്നതിന് മുമ്പ് തങ്ങൾക്ക് പരിചയം പോലുമില്ലാമയിരുന്നുവെന്നും എന്നാൽ ബേബ എന്ന ചിത്രത്തിലെ ലെസ്‌നിയുടെ ഛായഗ്രഹണം കണ്ടിട്ട് മാത്രമാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും പീറ്റർ ജാക്‌സൺ പറഞ്ഞു.
സ്വാഭാവിക വെളിച്ചം കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള അദ്ദേഹമെന്നും പീറ്റർ ജാക്‌സൺ സ്മരിച്ചു. 1956 ൽ സിഡ്‌നിയിൽ ജനിച്ച ആൻഡ്രൂ ലെസ്‌നി 1978 മുതലാണ് സിനിമാ രംഗത്ത് സജീവമായത്. അസിസ്റ്റന്റ് ക്യാമറ ഓപ്പറേറ്ററായിട്ടായിരുന്നു സിനിമാ പ്രവേശനം. ലോർഡ് ഓഫ് ദ റിങ്, ഹോബിറ്റ് എന്നിവയാണ് ലെസ്‌നിയുടെ പ്രധാന ചിത്രങ്ങൾ.