'ഭാഷ അതിഭീകരം'; ചുരുളിക്കെതിരെ ഹൈക്കോടതി

 

ചുരുളിക്കെതിരെ ഹൈക്കോടതി പരാമര്‍ശം. ചിത്രത്തിലെ ഭാഷാ പ്രയോഗം അതി ഭീകരമാണെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് പറഞ്ഞു. ചിത്രം ഒടിടിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് പരാമര്‍ശം. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്. തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.

കേസില്‍ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചു. പൊതു ധാര്‍മികതയ്ക്ക് നിരക്കാത്ത അസഭ്യ വാക്കുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.

ഇക്കാര്യം നേരത്തേ പ്രസ്താവനയില്‍ ബോര്ഡ് വ്യക്തമാക്കിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരുന്നത്. എന്നാല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഈ മാറ്റങ്ങളൊന്നും ഇല്ലെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു.