ഏണി വച്ച് മരത്തിൽ കയറ്റിയിട്ട് അതെടുത്ത് മാറ്റുന്ന പോലെയായി മദ്യ നിരോധനമെന്ന് ഇന്നസെന്റ്
വെറുതെ എന്തെങ്കിലും പറയണമെന്ന് ആഗ്രഹിക്കുന്നവരാണ് പാർലമെന്റിൽ ഇരിക്കുന്നതെന്നും അതിനകത്ത് കാമ്പുണ്ടോ കഴമ്പുണ്ടോ എന്നെന്നും വിഷയമല്ലെന്നും അദ്ദേഹം പറയുന്നു. പാർലമെന്റിൽ തമാശകൾക്കൊന്നും യാതൊരു സ്ഥാനവുമില്ല. ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ തനിക്ക് തമാശ തോന്നാറുണ്ടെന്നും ഇന്നസെന്റ് പറയുന്നു.
ലോക്‌സഭ സമ്മേളനം നടക്കുമ്പോൾ അവിടെയൊന്നും ചെയ്യാനില്ല. എല്ലാവർക്കും ഉറങ്ങാം. അത് മനസിലാക്കിയത് കൊണ്ടാണ് രാഹുൽ ഗാന്ധി കിടന്നുറങ്ങിയത്. എന്നാൽ ആദ്യമായി സഭയ്ക്കുള്ളിൽ എത്തിയത് കൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങൾ മനസിലാവാത്തത് കൊണ്ട് താൻ പകച്ച് നോക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ഞൂറോളം ആളുകൾ തിങ്ങിയാണ് ഹാളിനുള്ളിൽ ഇരിക്കുന്നതെന്നും ഹാൾ മാറ്റി പണിയേണ്ട സമയം കഴിഞ്ഞെന്നും ഇന്നസെന്റ് അഭിപ്രായപ്പെടുന്നു.
മോഡിയുടെ ഭരണത്തെക്കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ ജനങ്ങളെ ആകർഷിക്കാൻ പറ്റുക എന്നത് വലിയ കാര്യമാണ്, അതിൽ മോഡി പൂർണമായും വിജയിച്ചു. മോഡി എന്ന് പറഞ്ഞാൽ വലിയ സംഭവമാണെന്ന് ജനങ്ങളെ കൊണ്ട് തോന്നിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ അത് എത്രക്കാലം കൊണ്ട് നടക്കാൻ പറ്റുമെന്ന് കാത്തിരുന്ന് കാണണമെന്നും ഇന്നസെന്റ് പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ എംപിമാർ സഭയിലെത്തുന്നത് പോക്കറ്റിൽ ജയലളിതയുടെ പടം വച്ചാണ്. അവരുമായ താൻ സൗഹൃദത്തിലാണെന്നും എന്നാൽ ഒരിക്കൽ ഒരു എം.പി മലയാളത്തിൽ തെറി വിളിച്ചെന്നും ഇന്നസെന്റ് പറഞ്ഞു. ഓരോ തവണയും ഡൽഹിയിൽ പോയി അടി വാങ്ങാതെ വരുന്നത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പാർട്ടിയിൽ അടിയുറച്ച് വിശ്വസിച്ചാൽ ഏതു നെറികേടും ശരിയെന്ന് പറയുന്നവരാണ് എല്ലാ രാഷ്ട്രീക്കാരും. എങ്കിലും മര്യാദക്കാരുണ്ട്. ഉത്തരേന്ത്യ വച്ച് നോക്കുമ്പോൾ കേരളത്തിലുള്ളവരാണ് മര്യാദക്കാരെന്നും അദ്ദേഹം പറഞ്ഞു.