ഫോണില്‍ അശ്ലീലം പറഞ്ഞെന്ന പരാതി; നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

ദളിത് ആക്ടിവിസ്റ്റ് നല്കിയ പരാതിയില് വിനായകനെ അറസ്റ്റ് ചെയ്യാന് അന്വേഷണ സംഘം ഒരുങ്ങുന്നുവെന്നാണ് വിവരം.
 

കല്‍പ്പറ്റ: ഫോണില്‍ അശ്ലീലം പറഞ്ഞ സംഭവത്തില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. ദളിത് ആക്ടിവിസ്റ്റ് നല്‍കിയ പരാതിയില്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നുവെന്നാണ് വിവരം. പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ ശബ്ദരേഖയും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്.

ഒരു പരിപാടിക്കു വേണ്ടി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കല്‍പറ്റ പോലീസാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശിയായ യുവതി വയനാട്ടില്‍ വെച്ചാണ് വിനായകനെ വിളിച്ചത്. ഇതിനാലാണ് കല്‍പറ്റ പോലീസിന് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. ഐപിസി 506, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഫെയിസ്ബുക്ക് പോസ്റ്റിലാണ് വിനായകനില്‍ നിന്ന് നേരിട്ട ദുരനുഭവം യുവതി വെളിപ്പെടുത്തിയത്. ഒരു പരിപാടിക്ക് വേണ്ടി വിനായകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞതായി പോസ്റ്റില്‍ പറഞ്ഞിരുന്നു. അഭിമുഖത്തില്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശത്തിന്റെ പേരില്‍ വിനായകനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വിനായകനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിക്കുന്നതായും പോസ്റ്റ് വ്യക്തമാക്കിയിരുന്നു.